ബീജീഗ്: ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ജനറല്‍ സെക്രട്ടറിയായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് പാര്‍ട്ടി സാരഥ്യം ഷി ജിന്‍പിംഗിനെ തേടിയെത്തുന്നത്. സ്ഥാപകന്‍ മാവോ സേതുങ്ങിന് മാത്രം ലഭിച്ച ആനുകൂല്യമാണിത്.
5 വര്‍ഷക്കാലത്തേയ്ക്കാണ് നിയമനം. സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായും ഷി വീണ്ടും നിയമിതനായി. ഷാങ്ഹായ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍ ലി ക്വിയാങ് അദ്ദേഹത്തെ പിന്തുടര്‍ന്ന് ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍ വേദിയിലെത്തി.”മുഴുവന്‍ പാര്‍ട്ടിക്കും ആത്മാര്‍ത്ഥമായി നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ബീജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് ഷി പറഞ്ഞു.
”കടമകള്‍ നിറവേറ്റാന്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. പാര്‍ട്ടിയും ജനങ്ങളും അര്‍പ്പിച്ച വിശ്വാസം നിറവേറ്റാന്‍ കഠിനാധ്വാനം ചെയ്യും”. ഷി ജിന്‍പിംഗിന്റെ അധികാരപദവി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വെളിപെടുത്തുന്നു.
69-കാരനായ ഷി, വിശ്വസ്തരെ ഉള്‍പ്പെടുത്തി, പുതിയ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പ്രമുഖരെല്ലാം രാജിവച്ചതിനാല്‍ ഷിയുടെ സാമ്പത്തിക ടീം ഒരു സമ്പൂര്‍ണ്ണ അഴിച്ചുപണിയ്ക്ക് വിധേയമാക്കപ്പെട്ടിരിക്കയാണ്. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ പുതിയ നയങ്ങളെ ഇത് സ്വാധീനിക്കും.