
തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യമേഖലയുടെ വികസനത്തിന് 28 കോടി ഡോളറിന്റെ (ഏകദേശം 2450 കോടി രൂപ) വായ്പ അനുവദിച്ച് ലോകബാങ്ക്. കേരള ഹെൽത്ത് കെയർ ഇംപ്രൂവ്‌മെന്റ് പ്രോജക്ട് എന്ന പദ്ധതിക്കാണ് വായ്പ. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും ജീവിതദൈർഘ്യം വർധിപ്പിക്കാനുമുള്ള ഇടപെടലുകളാണ് പദ്ധതിയിൽ നടപ്പാക്കുന്നത്.
2023-ൽ ആരോഗ്യവകുപ്പ് നൽകിയ പദ്ധതിയാണ് ലോകബാങ്ക് അംഗീകരിച്ചത്. ആകെ 40 കോടി യുഎസ് ഡോളറാണ് (ഏകദേശം 3500 കോടി രൂപ) പദ്ധതിയുടെ ചെലവ്. ഇതിൽ ശേഷിക്കുന്ന തുക (ഏകദേശം 1000 കോടി രൂപ) സംസ്ഥാനസർക്കാർ വഹിക്കണം. 25 വർഷത്തേക്കാണ് വായ്പ. ആദ്യ അഞ്ചുവർഷം തിരിച്ചടവില്ല. പദ്ധതികൾക്ക് പണം മുൻകൂർ നൽകില്ല. ലോകബാങ്ക് നിർദേശിക്കുന്ന പദ്ധതിലക്ഷ്യങ്ങൾ കൈവരിക്കുന്ന മുറയ്ക്കേ ലഭിക്കൂ.
പ്രമേഹം, രക്താതിസമ്മർദം, അർബുദം തുടങ്ങിയ രോഗങ്ങൾ തടയാനുള്ള നിരന്തര നിരീക്ഷണ, ചികിത്സാ സംവിധാനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വയോജന ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കുകയുമാണ് പദ്ധതികൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
ട്രോമാകെയർ ശൃംഖല സജ്ജമാക്കാനും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കാലാവസ്ഥാ ദുരന്തങ്ങളിൽനിന്ന് സുരക്ഷിതമാക്കാനും വായ്പ ഉപയോഗിക്കാം. വയനാട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയാണ് ഇതിന് പരിഗണിക്കുന്നത്.






