
മുംബൈ: രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന കാറായി മാരുതി സുസുക്കിയുടെ വാഗണ്‍ ആർ. ഇടക്കാലത്ത് ടാറ്റയുടെ പഞ്ച് വാഗണ്‍ ആറിനെ പിന്തള്ളിയെങ്കിലും 2024-25 സാമ്പത്തികവർഷം വാഗണ്‍ ആർ മുന്നിലെത്തി.
1.98 ലക്ഷം വാഗണ്‍ ആർ കാറുകളാണ് കഴിഞ്ഞ സാമ്പത്തികവർഷം നിരത്തിലെത്തിയത്. 1.96 ലക്ഷം ടാറ്റ പഞ്ചും നിരത്തിലെത്തി. എസ്യുവികള്‍ വിപണി വാഴുന്ന കാലത്താണ് വാഗണ്‍ ആറിന്റെ ഈ നേട്ടം.
ഹ്യൂണ്ടായിയുടെ ക്രെറ്റ 1.94 ലക്ഷവുമായി മൂന്നാമതാണ്. 1.90 വില്‍പ്പനയുമായി മാരുതിയുടെ എർട്ടിഗ നാലാമതും 1.89 ലക്ഷം വില്‍പ്പനയുമായി മാരുതി ബ്രെസ അഞ്ചാമതും വരുന്നു. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ആണ് ആറാമത് 1.79 ലക്ഷം.
വില്‍പ്പനയില്‍ മുന്നിലുള്ള ആദ്യ അഞ്ചുകാറുകളില്‍ വാഗണ്‍ ആർ മാത്രമാണ് ചെറുകാറായുള്ളത്. ബാക്കിയെല്ലാം യൂട്ടിലിറ്റി വിഭാഗത്തിലുള്ളവയാണ്.
ചെറു ഹാച്ച്‌ബാക്ക് കാറുകള്‍ക്ക് ഇപ്പോഴും വിപണിയില്‍ വലിയ സാധ്യതകളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വാഗണ്‍ ആറിന്റെ പ്രകടനമെന്ന് മാരുതി സുസുക്കി മാർക്കറ്റിങ് വിഭാഗം സീനിയർ എക്സിക്യുട്ടീവ് ഓഫീസർ പാർഥോ ബാനർജി പറയുന്നു.
മൊത്തം കാർ വില്‍പ്പനയില്‍ എസ്യുവിയുടെ വിഹിതം ഏതാനും വർഷങ്ങളായി ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷത്തില്‍ ഏറ്റവുമധികം വില്‍പ്പന നടന്നതും ഈ വിഭാഗത്തിലുള്ള കാറുകളാണ്.
ആകെ 43 ലക്ഷം കാറുകള്‍ വിറ്റഴിഞ്ഞതില്‍ 54 ശതമാനവും എസ്യുവികളാണ്.