
ന്യൂഡൽഹി: വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലില്‍ എഥനോള്‍ കലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡു വ്യക്തമാക്കി. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് യാത്രക്കാരില്‍ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്ര സര്‍ക്കാര്‍ എടിഎഫില്‍ എഥനോള്‍ ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി ആരോപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ”മോദി സര്‍ക്കാര്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലില്‍ എഥനോള്‍ കലര്‍ത്താന്‍ പദ്ധതിയിടുന്നതായി വിവരങ്ങള്‍ ലഭിക്കുന്നു.
ഇത് വിമാന സുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കും” എന്ന് കേജരിവാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പറഞ്ഞിരുന്നു.
എടിഎഫില്‍ എഥനോള്‍ കലര്‍ത്തുമെന്ന വാദം പൂര്‍ണമായും തെറ്റും നിരുത്തരവാദപരവുമാണെന്നും യാത്രക്കാരുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനയെന്നും രാംമോഹന്‍ നായിഡു വ്യക്തമാക്കി.
അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച വ്യോമയാന ഇന്ധനമാണ് എടിഎഫ്. ലോകമെമ്പാടും ഉപയോഗിക്കുന്നതിനായി അംഗീകൃത മാനദണ്ഡങ്ങള്‍ വിമാന ഇന്ധനത്തില്‍ പാലിച്ചു വരുന്നുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് ഈ ഇന്ധനം വിമാനങ്ങളില്‍ ഉപയോഗിക്കുന്നത്.
തുടര്‍ന്നും വിമാന യാത്രക്കാരുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.






