
ന്യൂഡൽഹി: അമേരിക്കൻ ഉപരോധത്തിൽ ഇളവ് ലഭിച്ചതോടെ വെനസ്വേലയിൽ നിന്നും ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചു. ഇടനിലക്കാർ മുഖേനയാണ് ഇന്ത്യൻ എണ്ണ ശുദ്ധീകരണ ശാലകളിലേക്ക് വെനസ്വേലയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നത്.
ഇതിനിടെ വെനസ്വേലയിലെ സർക്കാർ സ്ഥാപനമായ പിഡിവിഎസ്എയിൽ നിന്നും നേരിട്ട് ക്രൂഡോയിൽ ഇറക്കുമതി ചർച്ച ചെയ്യുന്നതിനായി അടുത്തയാഴ്ചയോടെ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉദ്യോഗസ്ഥർ ദക്ഷിണ അമേരിക്കൻ രാജ്യത്തേക്ക് പോകുന്നതായി റിപ്പോർട്ടുണ്ട്.
2020ലായിരുന്നു ഇന്ത്യ അവസാനമായി വെനസ്വേലയിൽ നിന്നും ക്രൂഡോയിൽ ഇറക്കുമതി ചെയ്തിരുന്നത്. വെനസ്വേലയിൽ നിന്നും രാജ്യാന്തര വിപണി വിലയേക്കാൾ ഡിസ്കൗണ്ട് നിരക്കിൽ ക്രൂഡോയിൽ ലഭിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവും താഴ്ത്തുന്നതിന് സഹായിക്കും.
കൂടാതെ ക്രൂഡോയിലിനായി ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കുന്നതും കുറയ്ക്കാൻ സാധിക്കും. നിലവിൽ റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ ചാഞ്ചാട്ടം പ്രകടമാണെങ്കിലും രാജ്യത്തെ വാഹന ഇന്ധന നിരക്കുകളിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 2022 ഏപ്രിലിലാണ് അവസാനമായി പെട്രോൾ, ഡീസൽ നിരക്കുകളിൽ മാറ്റം പ്രഖ്യാപിച്ചത്. തുടർന്നിങ്ങോട്ട് ഏറെക്കുറെ അതേനിലവാരത്തിൽ തന്നെയാണ് വാഹന ഇന്ധന നിരക്കുകൾ നിൽക്കുന്നത്.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 80 ഡോളറിന് താഴെ സ്ഥിരതയോടെ നിന്നാൽ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറായേക്കുമെന്നാണ് റിപ്പോർട്ട്.






