
കുപ്പുകുത്തിയ വേദാന്ത ഓഹരികളിൽ പ്രതീക്ഷയുടെ മുകുളമായി വിഭജന വാർത്ത. കടം വരിഞ്ഞു മുറുകുന്ന വേദാന്ത ലിമിറ്റഡ്, ഒരു വിശാലമായ പുനർനിർമ്മാണത്തിലൂടെ ബിസിനസുകൾ വിഭജിക്കാൻ ശ്രമം നടത്തുന്നതായാണ് റിപ്പോർട്ട്.
ഒറ്റ കമ്പനിയിൽ നിന്ന് ലിസ്റ്റുചെയ്ത നിരവധി സ്ഥാപനങ്ങളായി മാറി, കടം പുനരവലോകനം ചെയ്യാനാണ് നീക്കം. ഈ നീക്കം വിജയിച്ചാൽ തിരിച്ചുവരവിനുള്ള സാധ്യത കൂടിയാണ് ബലപ്പെടുന്നത്. കമ്പനിക്ക് വായ്പ നൽകിയവരും കമ്പനിയുടെ നീക്കത്തിൽ സന്തുഷ്ടരാണെന്നാണു പ്രഥമിക നിഗമനം.
വിഭജനം സാധ്യമായാൽ അനിൽ അഗർവാളിന് തന്റെ ലോഹ- ഊർജ്ജ സാമ്രാജ്യത്തിന്റെ കടഭാരം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചേക്കുമെന്നു വിദഗ്ധർ പറയുന്നു. വിഭജന നീക്കങ്ങൾ പുറത്തുവന്നതോടെ ഇന്നലത്തെ വ്യാപാരത്തിൽ വേദാന്ത ഓഹരികൾ നേട്ടത്തിലായിരുന്നു.
നിലവിൽ 211 രൂപ റേഞ്ചിലാണ് ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 208.10 രൂപയിൽ നിന്ന് ഓഹരി സപ്പോർട്ട് സ്വീകരിക്കുന്നുവെന്നു വേണം മനസിലാക്കാൻ. 52 ആഴ്ചയിലെ മികച്ച നിലവാരം 340.75 രൂപയാണ്.
പുനഃസംഘടന നീക്കത്തെ കുറിച്ച് കമ്പനി വായ്പ ദാതാക്കളെ അറിയിച്ചെന്നും, വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്നും അടുത്തവൃത്തങ്ങൾ പറയുന്നു.
അലൂമിനിയം, ഓയിൽ ആൻഡ് ഗ്യാസ്, ഇരുമ്പ് അയിര്, സ്റ്റീൽ എന്നിവയുൾപ്പെടെയുള്ള ബിസിനസുകൾ വെവ്വേറെ ലിസ്റ്റ് ചെയ്യാനാണു സാധ്യത. ഏറെക്കുറെ പ്രവർത്തന വിപണിയിൽ മോണോപോളി അവകാശപ്പെടാവുന്ന പോർട്ട്‌ഫോളിയോ ആണ് വേദാന്തയ്ക്കുള്ളത്.
അതേസമയം വേദാന്ത ലിമിറ്റഡിന്റെ മാതൃസ്ഥാപനമായ വേദാന്ത റിസോഴ്സസ് ഹോൾഡിംഗ് കമ്പനിയായി തുടരുമെന്ന് വൃത്തങ്ങൾ പറയുന്നു. നീക്കങ്ങൾ ദൃതഗതിയിലാണെന്നും, വിഭജനത്തിന്റെ ഘടന, സമയം എന്നിവയെ കുറിച്ച് ഇപ്പോൾ കൃത്യമായ പറയാൻ സാധിക്കില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അടുത്ത വർഷം കമ്പനിക്ക് 2 ബില്യൺ ഡോളറിന്റെ തിരിച്ചടവ് ബാധ്യതയുണ്ടെന്നാണു വിവരം. ഇതിനു മുമ്പ് കാര്യങ്ങൾ ട്രാക്കിലെത്തിക്കാനാണു നീക്കം നടക്കുന്നത്.
കമ്പനിയുടെ കോർപ്പറേറ്റ് ഫയലിംഗ് പ്രകാരം വോൾകാൻ ഇൻവെസ്റ്റ്‌മെന്റ്‌സിന് കീഴിൽ സ്‌റ്റെർലൈറ്റ് ടെക്‌നോജീസിനും, സ്‌റ്റെർലൈറ്റ് പവർ ട്രാൻസ്മിഷനും ഒപ്പമാണ് വേദാന്ത റിസോഴ്‌സസ് വരുന്നത്.
6.8 ബില്യൺ ഡോളറാണ് വേദാന്ത റിസോഴ്‌സസിന്റെ മൂല്യം. വേദാന്ത റിസോഴ്‌സസിന് കീഴിൽ വേദാന്ത ലിമിറ്റഡും, കൊൻകൊള കോപ്പർ മൈൻസും പ്രവർത്തിക്കുന്നു. ഇതിൽ വേദാന്ത ലിമിറ്റഡിനു (4.2 ബില്യൺ ഡോളർ) കീഴിൽ ആറു കമ്പനികളാണുള്ളത്.
ഹിന്ദുസ്ഥാൻ സിങ്ക് (215.6 മില്യൺ ഡോളർ), ഭാരത് അലുമിനിയം (79.9 മില്യൺ ഡോളർ), സിങ്ക് ഇന്റർനാഷണൽ (79.9 മില്യൺ ഡോളർ), തൽവാണ്ടി സാബോ പവർ (763 മില്യൺ ഡോളർ), ഇഎസ്എൽ സ്റ്റീൽ (238.6 മില്യൺ ഡോളർ), ഫെറോ അലോയ് കോർപ് എന്നിവയാണ് 6 സഹ കമ്പനികൾ.
അനിൽ അഗർവാൾ സെമികണ്ടക്ടർ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ്. വിദേശ കമ്പിനിയായ ഫോക്‌സ്‌കോണുമായി ചേർന്ന് രാജ്യത്ത് സെമികണ്ടക്ടർ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങിയെങ്കിയും അവസാന നിമിഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ അനിൽ സ്വപ്‌നങ്ങൾക്കു പിന്നിൽ തന്നെയാണ്. ഇതു യഥാർഥ്യമായാൽ വേദാന്തയ്ക്കു മികച്ച നേട്ടമാകും.
ലാഭകരമല്ലാത്തതോ കുറഞ്ഞ വളർച്ചാ നിരക്കുള്ളതോ ആയ ആസ്തികൾ ഒഴിവാക്കാൻ അഗർവാളിനെ നിലവിലെ നീക്കം സഹായിക്കുമെന്നാണു വിലയിരുത്തൽ.