
വാഷിംഗ്‌ടൺ: റഷ്യൻ എണ്ണയുടെ ഇറക്കുമതി തുടരുന്ന പക്ഷം ഇന്ത്യയ്ക്കുമേൽ ഇനിയും തീരുവ വർധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. റഷ്യൻ എണ്ണ വാങ്ങുന്നതിതിനെതിരെ, രണ്ടാം ഘട്ട ഉപരോധത്തിന്റെ ഭാഗമായി തീരുവ വർധനവ് പരിഗണിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇന്ത്യയുടെ സമീപനം ‘അവസരവാദ നിലപാട്’ ആണെന്നായിരുന്നു ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ വിമർശനം. റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്രതലത്തിൽ നേതാക്കൾ പരിശ്രമിക്കുമ്പോൾ, റഷ്യയ്ക്ക് കൂടുതൽ ഊർജവും സാമ്പത്തിക പിന്തുണയും നൽകുന്നതാണ് ഇന്ത്യയുടെ പ്രവൃത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.