
ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠന റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
ഇതോടെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ എന്നിവ ഒരുമിച്ച് നടത്താൻ ലക്ഷ്യമിട്ടുള്ള ഈ സംവിധാനം 2014 മുതൽ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ആശയമാണ്.
സംവിധാനത്തെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദിസർക്കാരിന്റെ കാലത്താണ് ചുമതലപ്പെടുത്തിയത്.
ആദ്യഘട്ടമെന്ന നിലയിൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനും തുടർന്ന് നൂറു ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനും നിർദേശിച്ചുകൊണ്ടാണ് കോവിന്ദ് സമിതി കഴിഞ്ഞ മാച്ചിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
ഈ റിപ്പോർട്ടിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.