
വാഷിങ്ടണ്‍: അതിസമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കൻ പൗരത്വം അനായാസം ലഭിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അഞ്ച് മില്യണ്‍ അമേരിക്കൻ ഡോളർ (43.5 കോടി ഇന്ത്യൻ രൂപ) ചെലവഴിച്ചാല്‍ പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാർഡ് പദ്ധതിയാണ് ട്രംപ് നടപ്പാക്കാനൊരുങ്ങുന്നത്.
പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും. വിദേശികള്‍ക്ക് അമേരിക്കൻ പൗരത്വം വാഗ്ദാനം ചെയ്യുന്ന പത്ത് ലക്ഷം ഗോള്‍ഡ് കാർഡുകള്‍ വിറ്റഴിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു.
വൻതുക നിക്ഷേപിച്ചാല്‍ അമേരിക്കയില്‍ ജോലി ലഭിക്കുകയും തുടർന്ന് രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതിയും ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കൻ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നവർക്കുള്ള ഇ.ബി 5 പദ്ധതിക്ക് പകരമായാണ് ഗോള്‍ഡ് കാർഡ് അവതരിപ്പിക്കുന്നത്.
അഞ്ച് മില്യണ്‍ അമേരിക്കൻ ഡോളറായിരിക്കും കാർഡിന്റെ വില. കാർഡുള്ളവർക്ക് ഗ്രീൻ കാർഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. തുടർന്ന് അവർക്ക് പൗരത്വത്തിലേക്കുള്ള വഴി തെളിയും.
അതിസമ്ബന്നർക്ക് ആ കാർഡ് വാങ്ങുന്നതിലൂടെ നമ്മുടെ രാജ്യത്തേക്ക് വരാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു. റഷ്യക്കാർക്ക് ഗോള്‍ഡ് കാർഡ് വാങ്ങാൻ കഴിയുമോ എന്ന ചോദ്യത്തിനും ട്രംപ് മറുപടി നല്‍കി.
‘റഷ്യയിലെ പ്രഭുക്കന്മാർക്ക് ഗോള്‍ഡ് കാർഡ് വാങ്ങാം. ഇത്തരം പ്രഭുക്കന്മാർ വളരെ നല്ല വ്യക്തികളാണ്’, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.