
ന്യൂയോർക്ക്: ഭാരതവും അമേരിക്കയും തമ്മില്‍ വമ്പന്‍ വ്യാപാര കരാര്‍ ഉടന്‍ പ്രാവര്‍ത്തികമായേക്കും.
ആഗോള വ്യാപാര അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നതാകും കരാര്‍. വൈറ്റ് ഹൗസില്‍ നടന്ന ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ഇവന്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന്റെ സൂചന നല്‍കി.
ചൈനയുമായും വ്യാപാര കരാറുണ്ടാക്കാന്‍ യുഎസ് പദ്ധതിയിടുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വലിയ വ്യാപാര കരാറായിരിക്കും ഇന്ത്യയുമായി ഉണ്ടാകുകയെന്ന് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചു.
ഞങ്ങള്‍ ഇന്ത്യയുമായി കരാര്‍ ഉണ്ടാക്കാന്‍ ആലോചിക്കുകയാണ്. അല്‍പ്പം വലിയ കരാര്‍-ട്രംപ് പറഞ്ഞു. അതേസമയം എല്ലാ രാജ്യങ്ങളോടും യുഎസിന് ഒരേ സമീപനമായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു.
എല്ലാവരുമായും ഞങ്ങള്‍ കരാറുകളുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചിലര്‍ക്ക് നന്ദി അറിയിച്ച് ഞങ്ങള്‍ കത്ത് മാത്രമായിരിക്കും അയക്കുക. 25, 25, 45 ശതമാനമെല്ലാം അവര്‍ നല്‍കേണ്ടി വരും-താരിഫ് നിരക്കുകളെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.
ന്യൂഡല്‍ഹിയും വാഷിംഗ്ടണും ഒരു ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട് സജീവമായ ചര്‍ച്ചകളിലാണെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെബ്രുവരിയില്‍ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
ഉഭയകക്ഷി കരാറുമായി മുന്നോട്ടുപോകാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഇരുരാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയ്‌ക്കും ബിസിനസുകള്‍ക്കും ഗുണകരമായ കരാറായിരിക്കുമത്-അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവേ പീയുഷ് ഗോയല്‍ പറഞ്ഞ വാക്കുകളാണ്.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ അധികം വൈകാതെ തന്നെ പ്രാവര്‍ത്തികമാകുമെന്നാണ് യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലറ്റ്‌നിക്കും അടുത്തിടെ പറഞ്ഞത്.