
കൊച്ചി: വിനോദസഞ്ചാര മേഖലയ്‌ക്ക് ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച വ്യവസായ പദവി സർക്കാരിന്റെ കർമ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറു ദിവസത്തിനകം നടപ്പാക്കുമെന്ന് ടൂറിസം, സാംസ്കാരിക വകുപ്പുമന്ത്രി പി.സി. വിഷ്‌ണുനാഥ് പറഞ്ഞു. ഇതിനുള്ള കരടുരൂപം തയ്യാറായെന്ന് അദ്ദേഹം പറഞ്ഞു. കേരള ഹോംസ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (കേരള ഹാറ്റ്സ് ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് വ്യവസായ പദവി നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഹോംസ്റ്റേകള്‍ സേവനങ്ങള്‍ക്ക് അടിസ്ഥാന ഗുണനിലവാരം ഉറപ്പാക്കണം. വിളമ്പുന്ന ഭക്ഷണം മുതല്‍ ഉപയോഗിക്കുന്ന കർട്ടണ്‍ വരെ ഏറ്റവും മികച്ചതാകണം. ഹോംസ്റ്റേകളില്‍ പൊതുനിലവാരം ഒരുക്കാൻ സർക്കാർ പരിശീലനം നല്‍കും.
മുഴുവൻ ഹോംസ്‌റ്റേകളും ക്ളാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടണം. ഇതുവരെ 1,200 ലേറെ ഹോംസ്‌റ്റേകളാണ് ക്ളാസിഫിക്കേഷൻ നേടിയത്. ലൈസൻസുകളുമായി ബന്ധപ്പെട്ട് കെ സ്‌മാർട്ടിലെ പ്രശ്‌നങ്ങള്‍ തദ്ദേശ സ്ഥാപന വകുപ്പുമായി ചേർന്ന് പരിഹരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.






