ഇന്ത്യയുടെ ‘ബ്രഹ്‌മോസ്’ വാങ്ങാൻ സൈപ്രസ്; 1.18 ബില്യൺ യൂറോയുടെ ഇടപാട്‌ആന്‍ഡമാന്‍ കടലില്‍ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിപ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ; 7.7% ജിഡിപിക്കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നിൽധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ

വിഴിഞ്ഞത്ത് വ്യവസായങ്ങൾക്ക് ഒരു സെന്‍റ് ഭൂമി പോലുമില്ല; കേരളം വിടുമെന്ന് 5,000 കോടി നിക്ഷേപിക്കാനൊരുങ്ങിയ വിദേശ കമ്പനി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി വ്യവസായ നിക്ഷേപമെത്തിക്കാന്‍ 1500 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നു രണ്ടു സര്‍ക്കാര്‍ ഏജന്‍സികള്‍ അവകാശപ്പെട്ടിട്ടും ഒരു സെന്റ് ഭൂമി പോലും കയ്യില്‍ ഇല്ല.

ഒരു വര്‍ഷം മുന്‍പ് 500 ഏക്കര്‍ കണ്ടെത്തിയ കിന്‍ഫ്ര ഭൂമി വാങ്ങല്‍ തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) 1000 ഏക്കര്‍ കണ്ടെത്തിയെന്നാണു പറയുന്നതെങ്കിലും അദാനി കമ്പനിക്കു മുന്‍പു കൊടുത്തതിന്റെ ബാക്കി 20 ഏക്കര്‍ മാത്രമേ കയ്യിലുള്ളു.

തുറമുഖ നിര്‍മാണം തുടങ്ങി 10 വര്‍ഷം കഴിഞ്ഞിട്ടും, അനുബന്ധ വ്യവസായങ്ങളൊന്നും എത്തിക്കാനായിട്ടില്ല. 5000 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത യുഎഇ ഗ്രൂപ്പ്, ഭൂമി വാങ്ങാനുള്ള ശ്രമം വിജയിക്കാത്തതിനാല്‍ കേരളം വിടുകയാണെന്നു പ്രഖ്യാപിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായിട്ടില്ല.

തുറമുഖത്തിന്റെ 20-30 കിലോ മീറ്റര്‍ ചുറ്റളവിലാണു കിന്‍ഫ്ര 500 ഏക്കര്‍ ഭൂമി കണ്ടെത്തിയിരുന്നത്. ഉടമകളില്‍നിന്നു വില കൊടുത്തു വാങ്ങാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തില്‍ 50 ഏക്കര്‍ വാങ്ങാന്‍ നടപടി തുടങ്ങിയെങ്കിലും റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയ മൂല്യനിര്‍ണയത്തില്‍ വിപണിവിലയുടെ 30% പോലും വിലയിട്ടില്ല. ഈ വിലയ്ക്കു ഭൂമി നല്‍കാന്‍ ഉടമകള്‍ ഒരുക്കമല്ല.

ഭൂമി വാങ്ങുന്നതിനു കിന്‍ഫ്രയ്ക്കു ബജറ്റില്‍ ഗാരന്റി സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ഉത്തരവിറക്കാനായില്ല. ഇനി പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം, ഭൂമി വാങ്ങല്‍ നടപടി പുനരാരംഭിച്ചാല്‍ മതിയെന്നാണു കിന്‍ഫ്രയുടെ തീരുമാനം.

വ്യവസായ പദ്ധതികള്‍ക്കു ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഏജന്‍സി കിന്‍ഫ്രയാണെങ്കിലും ഈ മേഖലയിലേക്കു ‘വിസില്‍’ കൂടി കടന്നത് ആശയക്കുഴപ്പമുണ്ടാക്കി.

ഇതു പരിഹരിച്ച് തിരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാന മന്ത്രിസഭാ യോഗത്തിലാണ് അനുമതി നല്‍കിയത്. 1000 ഏക്കര്‍ ഭൂമി പലയിടത്തായി കണ്ടുവച്ചിട്ടുണ്ടെന്നു വിസില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇവരുമായി ധാരണാപത്രം ഒപ്പിട്ട കോണ്‍കോര്‍, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ എന്നിവയ്ക്ക് അനുയോജ്യമായ ഭൂമി ലഭ്യമാക്കിയിട്ടില്ല. ഭൂമിയേറ്റെടുക്കല്‍ ഇനിയും വൈകിയാല്‍ വിലയില്‍ വലിയ വര്‍ധനയുണ്ടാക്കുകയും ഭാവിയില്‍ നിക്ഷേപത്തിനു തടസ്സമാവുകയും ചെയ്യും.

തുറമുഖം കേന്ദ്രീകരിച്ചു വ്യവസായ ഇടിനാഴി വികസിപ്പിക്കുമെന്നും വിഴിഞ്ഞം മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗം ലോജിസ്റ്റിക്‌സ് ഇടനാഴിയാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കയ്യില്‍ ഭൂമി യില്ലാത്തതിനാല്‍ ഈ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല.

X
Top