
വാഷിംങ്ടൺ: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ തുടരും. അടച്ചുപൂട്ടൽ ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. സെനറ്റിൽ അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. ഇത് തുടർച്ചയായി പതിനൊന്നാം തവണയാണ് ബിൽ പരാജയപ്പെടുന്നത്.
ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, 20 മില്യൻ ജനങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് നികുതി ഇളവുകൾ അനിവാര്യമെന്ന് ഡെമോക്രാറ്റ് പാർട്ടി പ്രതികരിച്ചു. ധനാനുമതി ബില്ലിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയും പ്രതികരിച്ചു.
സർക്കാർ ചെലവുകൾക്കായുള്ള ധനാനുമതി ബിൽ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകൾ സ്തംഭിച്ച അവസ്ഥയിലാണ്. സെനറ്റിൽ അവതരിപ്പിച്ച ധനാനുമതി ബില്ല് പരാജയപ്പെട്ടതോടെയാണ് അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചത്.
സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് യു എസ് കോൺഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി.
ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താനായില്ല. ഇതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.