
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവർഷം രജിസ്‌ട്രേഷൻ വകുപ്പ് ലക്ഷ്യമിട്ട വരുമാനത്തിൽ നേടാനായത് 85.10 ശതമാനംമാത്രം. 7017.72 കോടി രൂപയാണ് ഭൂമിസംബന്ധമായ ഇടപാടുകളിലടക്കം പ്രതീക്ഷിച്ചതെങ്കിലും 5972.15 കോടിയാണ് കിട്ടിയത്. ആധാരങ്ങളുടെ എണ്ണത്തിലും കുറവുണ്ട്.
സ്റ്റാമ്പ് ഡ്യൂട്ടിയിൽ 4405 കോടി രൂപയും രജിസ്‌ട്രേഷൻ ഫീസായി 1567 കോടിയുമാണ് പ്രതീക്ഷിച്ചത്. തൊട്ടുമുൻപത്തെ വർഷം 6382 കോടി രൂപ ലക്ഷ്യമിട്ടപ്പോൾ 5578 കോടി നേടി- 87.41 ശതമാനം. 2024-25 സാമ്പത്തിക വർഷം 8,70,401 ആധാരങ്ങളാണ് രജിസ്റ്റർചെയ്തതെങ്കിൽ കഴിഞ്ഞ സാമ്പത്തികവർഷം 8,64,505 ആയി കുറഞ്ഞു.
2010-ലാണ് ഭൂമിക്ക് ന്യായവില ഏർപ്പെടുത്തിയത്. ഏറ്റവുമൊടുവിൽ ന്യായവില പരിഷ്കരിച്ചത് 2023-ലും. കഴിഞ്ഞ ബജറ്റിൽ ന്യായവില പുതുക്കുമെന്നാണ് രജിസ്‌ട്രേഷൻ വകുപ്പ് കരുതിയതെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതിനാൽ സർക്കാർ അതിൽ തൊട്ടില്ല. പുതിയ നികുതിനിർദേശങ്ങളൊന്നും ഉണ്ടായതുമില്ല.
പുതിയ സർക്കാർ നിലവിൽവന്ന് ബജറ്റ് പുതുക്കുമ്പോൾ ന്യായവിലയും പുതുക്കാനാണ് സാധ്യത.
2025-26ൽ ലക്ഷ്യമിട്ട വരുമാനവും നേടിയതും (തുക കോടിയിൽ)
തിരുവനന്തപുരം 993.00 845.17
കൊല്ലം 371.72 297.13
പത്തനംതിട്ട 210.74 163.96
ആലപ്പുഴ 303.80 252.85
കോട്ടയം 459.25 402.95
ഇടുക്കി 210.24 195.64
എറണാകുളം 1575.33 1367.07
തൃശ്ശൂർ 730.41 603.42
പാലക്കാട് 451.40 386.71
മലപ്പുറം 506.52 399.78
കോഴിക്കോട് 528.93 438.38
വയനാട് 128.04 106.81
കണ്ണൂർ 363.59 314.25
കാസർകോട് 184.75 151.58
ഹെഡ് ക്വാർട്ടേഴ്‌സ് 0.00 46.46






