
കോഴിക്കോട്: റെയില്‍വേയുടെ അഭിമാനമായി സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ നിർമാണഘട്ടത്തിന്റെ പൂർണതയിലേക്ക്. ചെന്നൈയിലും റായ്ബറേലിയിലുമുള്ള കോച്ച് ഫാക്ടറികളിലാണിവ നിർമിക്കുന്നത്. പുതിയ കോച്ചുകളുടെ ചിത്രവും വിവരണവും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സില്‍ പങ്കുവെച്ചു. കോച്ചുകളുടെ പരീക്ഷണ ഓട്ടവും സാധ്യതാ പരിശോധനയും നടന്നുകഴിഞ്ഞു.
ദീപാവലിയോടെ ഡല്‍ഹി-പട്ന റൂട്ടില്‍ രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേഭാരത് ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിർമാണത്തിലുള്ളവ ഉള്‍പ്പെടെ ഇപ്പോള്‍ രാജ്യത്ത് 136 ചെയർകാർ വന്ദേഭാരതുകളാണുള്ളത്.
ആഡംബരം, സൗകര്യം, സുരക്ഷ, ആധുനികത എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ സ്ലീപ്പർ കോച്ചുകള്‍ നിർമിച്ചിട്ടുള്ളത്. ഇത്തരം ട്രെയിനില്‍ സ്ലീപ്പർ കോച്ചുകള്‍ മാത്രമേയുള്ളൂ. പകല്‍സമയ യാത്രയ്ക്ക് മാത്രമായി ചെയർകാർ വന്ദേഭാരതിനെ പരിമിതിപ്പെടുത്താനും ആലോചനയുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് സ്ലീപ്പർ വന്ദേഭാരതുകളുടെ പരീക്ഷണ ഓട്ടം ആദ്യം നടന്നത്.
കേരളത്തില്‍ മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ അടുത്ത വർഷത്തേക്ക് സ്ലീപ്പർ വന്ദേഭാരത് അനുവദിക്കാൻ സാധ്യതയുണ്ട്. ഇതിനായി വിശദമായ പ്രോജക്‌ട് റിപ്പോർട്ട് തയ്യാറാക്കി വരുന്നു. ബെംഗളൂരു-കോഴിക്കോട്, ചെന്നൈ-കോഴിക്കോട്, മംഗളൂരു-തിരുവനന്തപുരം റൂട്ടുകളിലായി മൂന്ന് വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസുകള്‍ അനുവദിക്കണമെന്ന് മന്ത്രി അശ്വിനി വൈഷ്ണവിന് എം.കെ. രാഘവൻ എംപി നിവേദനം നല്‍കിയിരുന്നു.
ഈ ആവശ്യമുന്നയിച്ച് അടുത്തിടെ അദ്ദേഹം മന്ത്രിയെ കണ്ടപ്പോള്‍ മംഗളൂരു-തിരവനന്തപുരം റൂട്ടില്‍ അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
സാധ്യതാ പ്രൊപ്പോസലുണ്ടെങ്കിലും ഇതുസംബന്ധിച്ച റെയില്‍വേ ബോർഡിന്റെ അനുമതി ഇനിയും ലഭിക്കേണ്ടിയിരിക്കുന്നുവെന്ന് റെയില്‍വേ പാലക്കാട് ഡിവിഷൻ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.