
ടാറ്റ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിയമനടപടികള്‍ ചൂടുപിടിക്കുന്നു. ജൂണ്‍ 8-ന് നടക്കാനിരിക്കുന്ന സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ (എസ് ഡി ടി ടി) നിര്‍ണ്ണായക യോഗത്തിന് മുന്നോടിയായി, ഇടപെടല്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണര്‍ക്ക് പുതിയ പരാതി ലഭിച്ചു.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഓഹരി കൈമാറ്റത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് പരാതിക്കാരനായ സുരേഷ് തുളസിറാം പാട്ടീല്‍ഖെഡെയുടെ ആവശ്യം.
1989 ജനുവരിയില്‍ അന്തരിച്ച നേവല്‍ എച്ച്. ടാറ്റയ്ക്ക് നവജ്ബായ് രത്തന്‍ ടാറ്റ ട്രസ്റ്റില്‍ നിന്ന് ടാറ്റ സണ്‍സിന്റെ 833 ഓഹരികള്‍ കൈമാറ്റം ചെയ്തതാണ് വിവാദത്തിന് തിരിതെളിച്ചത്. നേവല്‍ ടാറ്റ ട്രസ്റ്റി സ്ഥാനം രാജിവെച്ച് ഒരാഴ്ചയ്ക്കുള്ളില്‍, നിയമപരമായ രേഖകളോ സാധുതയോ ഇല്ലാതെയാണ് ഈ കൈമാറ്റം നടന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
പൊതു ചാരിറ്റബിള്‍ ട്രസ്റ്റുകളെ നിയന്ത്രിക്കുന്ന തത്വങ്ങളുടെ ലംഘനമാണിതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ 8-ലെ യോഗത്തില്‍ അധ്യക്ഷത വഹിക്കുമെന്ന് കരുതുന്ന നോയല്‍ ടാറ്റയ്‌ക്കെതിരെയും പരാതിക്കാരന്‍ ഗുരുതരമായ ആരോപണമുന്നയിക്കുന്നു. നേവല്‍ ടാറ്റയുടെ മരണശേഷം ഓഹരികള്‍ ലഭിച്ച പിന്‍ഗാമികളില്‍ ഒരാളാണ് നോയല്‍ ടാറ്റയെന്നതിനാല്‍, ഈ വിഷയത്തില്‍ അദ്ദേഹം ഇടപെടുന്നത് താല്‍പ്പര്യ വൈരുദ്ധ്യത്തിന് കാരണമാകുമെന്നും അതിനാല്‍ അദ്ദേഹത്തെ യോഗത്തിലെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ, മെയ് മാസത്തില്‍ മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്ട് ലംഘിച്ചെന്നാരോപിച്ച് സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ യോഗം മാറ്റിവെക്കാന്‍ ചാരിറ്റി കമ്മീഷണര്‍ അമോഗ് എസ്. കലൊട്ടി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന് മാത്രമാണ് ബാധകമെന്നും മറ്റ് ട്രസ്റ്റുകള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാമെന്നും പിന്നീട് വ്യക്തമാക്കുകയുണ്ടായി.
പുതിയ സാഹചര്യത്തില്‍ ചാരിറ്റി കമ്മീഷണറുടെ ഭാഗത്തുനിന്ന് എന്ത് നടപടിയുണ്ടാകുമെന്നത് ഉറ്റുനോക്കുകയാണ് ടാറ്റ ഗ്രൂപ്പ്. വിവാദങ്ങളോട് പ്രതികരിക്കാന്‍ ടാറ്റ ട്രസ്റ്റ് തയ്യാറായിട്ടില്ല.






