
കൊച്ചി: ഭവന, വാഹന വില്പനയിലെ തളർച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും ഇന്ത്യയുടെ ധന മേഖലയില്‍ അനിശ്ചിതത്വം ശക്തമാക്കുന്നു.
ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള കാലയളവില്‍ വാഹന വില്പനയില്‍ പ്രമുഖ കമ്പനികളെല്ലാം കനത്ത തിരിച്ചടി നേരിട്ടിരുന്നു.
ചൈന പുതിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതോടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ വിദേശ നിക്ഷേപകർ പണം ഇന്ത്യയില്‍ നിന്ന് അവിടേക്ക് മാറ്റുകയാണ്.
നാണയപ്പെരുപ്പ ഭീഷണി നേരിയ ഇടവേളയ്‌ക്ക് ശക്തമാകുന്നതിനാല്‍ നടപ്പു സാമ്ബത്തിക വർഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുറയ്‌ക്കാൻ സാദ്ധ്യത മങ്ങിയതും വിപണിയെ പ്രതികൂലമായി ബാധിക്കുന്നു.
വെല്ലുവിളികള്‍
- ജൂലായ് മുതല്‍ വില്പന കുറഞ്ഞതോടെ ഡീലർഷിപ്പുകളില്‍ വാഹനങ്ങള്‍ വലിയ തോതില്‍ കെട്ടിക്കിടക്കുകയാണ്. ഡീലർമാരുടെ കൈവശം വില്‍ക്കാതെ ശേഷിക്കുന്നത് 79,000 കോടി രൂപയുടെ 7.8 ലക്ഷം വാഹനങ്ങളാണ്.
- ജൂലായ് മുതല്‍ സെപ്‌തംബർ വരെ എട്ട് മുൻനിര നഗരങ്ങളിലെ ഭവന വില്പനയില്‍ അഞ്ച് ശതമാനം ഇടിവുണ്ടായി. പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളില്‍ 25 ശതമാനവും കുറവുണ്ട്.
- ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം മൂലം സെപ്തംബറില്‍ മൊത്ത വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.49 ശതമാനമായി ഉയർന്നു. ഇതോടെ ഈ വർഷം പലിശ കുറയാനുള്ള സാദ്ധ്യത മങ്ങി.
- ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്ന് ഒക്ടോബറില്‍ ഇതുവരെ 58,711 കോടി രൂപയാണ് പിൻവലിച്ചത്. ഇതോടെ സെൻസെക്സ് രണ്ടാഴ്‌ചയ്ക്കിടെ അയ്യായിരം പോയിന്റാണ് ഇടിഞ്ഞത്.
നിക്ഷേപകരുടെ നഷ്ടം- 6 ലക്ഷം കോടി രൂപ