എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

ജനങ്ങളും സംസ്കാരങ്ങളും കേരളത്തിന്‍റെ സുഗന്ധവ്യജ്ഞന വ്യാപാരത്തെ ശക്തിപ്പെടുത്തി: സ്പൈസ് റൂട്ട്സ് സമ്മേളനത്തിലെ വിദഗ്ധര്‍

കൊച്ചി: വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെയും വ്യത്യസ്ത സംസ്കാരങ്ങളുടെയും സംഭാവനകളാണ് പുരാതന കാലം മുതല്‍ കേരളത്തെ സുഗന്ധവ്യജ്ഞന വ്യാപാരത്തിന്‍റെ ശക്തി കേന്ദ്രമായി മാറ്റിയതിന് പിന്നിലെന്ന് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിദഗ്ധര്‍ പറഞ്ഞു. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ സ്പൈസ് റൂട്ട്സ് പീപ്പിള്‍, ഗുഡ്സ് ആന്‍ഡ് ഐഡിയാസ് ഇന്‍ മോഷന്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കേരളം വെറും വ്യാപാരകേന്ദ്രം മാത്രമായിരുന്നില്ലെന്നും പല സംസ്കാരങ്ങള്‍ ഒന്നിച്ചുകൂടിയ ഇടമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

ഇന്ന് അവസാനിക്കുന്ന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സും കേരള ടൂറിസം വകുപ്പും ചേര്‍ന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. പുരാതന സ്പൈസ് റൂട്ടിനെ സമകാലിക ആഗോള ചര്‍ച്ചകളുമായി വീണ്ടും ബന്ധിപ്പിക്കുന്ന ബൗദ്ധിക-സാംസ്കാരിക വേദിയായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. അതിര്‍ത്തികള്‍ ഉണ്ടാകുന്നതിന് മുൻപേ സ്പൈസ് റൂട്ടുകള്‍ ലോകത്തെ ബന്ധിപ്പിച്ചിരുന്നതായി ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. കേവലം തുറമുഖമായി മാത്രമല്ല ആഗോള പ്രസ്ഥാനത്തിന്‍റെ കേന്ദ്രമായി മുസിരിസ് നിലകൊണ്ടിരുന്നുവെന്നും വിവിധ നാഗരികതകള്‍ പരസ്പരം കണ്ടുമുട്ടുകയും ചര്‍ച്ചകള്‍ നടത്തുകയും പഠിക്കുകയും ചെയ്ത സ്ഥലം കൂടിയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ ദൂരദേശങ്ങളിലേക്ക് പോകുകയും അവിടെ നിന്നുള്ള ആശയങ്ങള്‍ തിരിച്ചെത്തി സമൂഹങ്ങളെയും സംസ്കാരത്തെയും ജീവിതരീതികളെയും പരിവര്‍ത്തനപ്പെടുത്തി. വേഗത്തില്‍ മാറ്റങ്ങള്‍ നടപ്പാകുന്ന ഈ കാലഘട്ടത്തില്‍ പൈതൃകം സ്ഥിരമല്ലെന്ന് ഇവ നമ്മെ ഓര്‍മിപ്പിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ ചരിത്രപരമായ വ്യാപാരത്തെക്കുറിച്ച് സംസാരിച്ച കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. മൈക്കിള്‍ തരകന്‍ 1920 ല്‍ ബ്രട്ടീഷ് ഭരണകൂടവും മദ്രാസ് സര്‍ക്കാരും തിരുവിതാംകൂര്‍ കൊച്ചി സര്‍ക്കാരുകളും തമ്മിലുണ്ടായ ഇന്‍റര്‍പോര്‍ട്ടല്‍ ട്രേഡ് കണ്‍വെന്‍ഷന്‍ കൊച്ചിയെ പ്രധാന തുറമുഖമാക്കുകയും പിന്നീടത് കൊളോണിയല്‍ വ്യാപാരത്തിന്‍റെ കേന്ദ്രമായി മാറുകയും ചെയ്തതായി ചൂണ്ടിക്കാണിച്ചു. ഫ്യൂഡലൈസേഷന്‍ നിമിത്തം യൂറോപ്യന്‍ വിപണികള്‍ സ്തംഭിച്ചപ്പോള്‍ മലബാറില്‍ നിന്നുള്ള കുരുമുളകും മറ്റ് സുഗന്ധവ്യജ്ഞനങ്ങളും അറബ് വ്യാപാര ശൃംഖലകളിലൂടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും എത്തിയിരുന്നതായി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുലെ മുന്‍ പ്രൊഫസര്‍ പയസ് മാലേകണ്ടത്തില്‍ പറഞ്ഞു.

എട്ടാം നൂറ്റാണ്ടില്‍ മെഡിറ്ററേനിയന്‍, അറ്റ്ലാന്‍റിക് തുറമുഖങ്ങളില്‍ വ്യാപാരം നടന്ന പ്രധാന ചരക്കുകളില്‍ ഒന്നായിരുന്നു കേരളത്തിലെ കുരുമുളകെന്നും അദ്ദേഹം വ്യക്തമാക്കി. 14, 15 നൂറ്റാണ്ടുകളില്‍ ജര്‍മനിയില്‍ കുരുമുളക് ഔഷധമായി ഉപയോഗിച്ചിരുന്നു. 1452-നും 1459-നും ഇടയിലുള്ള കാലയളവില്‍ ജർമന്‍ നഗരമായ കോളണില്‍ 91,342 പൗണ്ട് കുരുമുളകും 45,354.5 പൗണ്ട് ചുക്കും 800.5 പൗണ്ട് ഇഞ്ചിയും വിറ്റഴിച്ച 45 കടകള്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഹുണ്ടി സമ്പ്രദായവും, ബന്ധുത്വ കടമെടുപ്പ് ശൃംഖലകളും ഇന്ത്യന്‍ വ്യാപാരികളെ ബ്രിട്ടീഷുകാരുടെ അടിമത്ത സമ്പ്രദായത്തിന് എതിരെയുള്ള നിയന്ത്രണങ്ങളെ മറികടക്കാന്‍ സഹായിച്ചുവെന്ന് സോമയ്യ വിദ്യാവിഹാര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഛായ ഗോസ്വാമി പറഞ്ഞു.

നിരന്തരമായ മനുഷ്യ സഞ്ചാരമായിരുന്നു ഇന്ത്യന്‍ മഹാസമുദ്രത്തിലെ  പ്രധാന ആകര്‍ഷണവും, കൂടാതെ ചുറ്റുമുള്ള വ്യാപാര മേഖലയുമായി ബന്ധം സ്ഥാപിക്കാന്‍ സഹായിച്ചതുമെന്ന് സെഷനില്‍ ഓണ്‍ലൈനായി പങ്കെടുത്ത ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഫഹദ് ബിഷാര പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥനും പ്രസംഗിച്ചു. അക്കാദമിക് വിദഗ്ധര്‍, ചരിത്രകാരന്‍മാര്‍, പുരാവസ്തു ഗവേഷകര്‍, നയതന്ത്രജ്ഞര്‍, ടൂറിസം മേഖലയിലെ പ്രതിനിധികള്‍, കലാകാരന്‍മാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുസിരിസ് പൈതൃക പദ്ധതിയ്ക്ക് യുനെസ്കോ അംഗീകാരം ലഭിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര സ്പൈസ് റൂട്ട് ഉച്ചകോടിയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മുസിരിസുമായി ബന്ധമുണ്ടായിരുന്ന ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി നയതന്ത്രതലത്തില്‍ സഹകരണം ഉറപ്പാക്കി വേണം ഈ നടപടികളുമായി മുന്നോട്ടു പോകാനെന്ന് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. മുന്‍ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ ഡോ. വേണു വി, ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ മോണ്യുമന്‍റ്സ് ആന്‍ഡ് സൈറ്റ്സ് (ഐസിമോസ്) പ്രസിഡന്‍റ് ഡോ. റിമ ഹൂജ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

X
Top