
കൊച്ചി: നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക വിനിമയത്തിന്‍റെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യത്തെ കുറിച്ചുള്ള സംഭാഷണങ്ങള്‍ക്കും പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തിനും സാക്ഷ്യം വഹിച്ച് പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന് സമാപനം. ആഗോള വ്യാപാര ഇടനാഴിയുടെ പരിധിയില്‍ വരുന്ന രാജ്യങ്ങള്‍ക്കിടയില്‍ സാംസ്കാരിക, പൈതൃക വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ച ത്രിദിന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ചാണ് നടത്തിയത്.
രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം, സംസ്കാരം, സര്‍ഗാത്മകത, വിനോദസഞ്ചാരം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്കിന് സമ്മേളനത്തില്‍ കേരളം തുടക്കം കുറിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്ക് പ്രഖ്യാപിച്ചത്. രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം, സംസ്കാരം, സര്‍ഗാത്മകത, വിനോദസഞ്ചാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണ വേദിയായി ഇന്‍റര്‍നാഷണല്‍ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്കിനെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.ആഗോളതലത്തില്‍ പ്രശംസ നേടിയ പൈതൃക ടൂറിസം വിപുലീകരിച്ച് കാസര്‍ഗോഡ് മുതല്‍ കൊല്ലം വരെ വ്യാപിച്ചുകിടക്കുന്ന 33 സ്പൈസ് യാത്രാ പാതകളുടെ അവതരണത്തിനും സമ്മേളനം വേദിയായി. യാത്രികരെ സംസ്ഥാനത്തിന്‍റെ സമ്പന്നമായ ചരിത്രത്തിലൂടെയും സംസ്കാരത്തിലൂടെയും കൊണ്ടുപോകുന്നതിനായിട്ടാണ് സ്പൈസ് യാത്രാ പാത വികസിപ്പിച്ചത്.
മുസിരിസ് കേന്ദ്രമാക്കി കേരളത്തിലെ പൈതൃക വിനോദസഞ്ചാരത്തിനും അക്കാദമിക് സഹകരണ പരിപാടികള്‍ക്കും സമ്മേളനത്തിലെ സംഭാഷണങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷാരോണ്‍ വി പറഞ്ഞു. ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിന് സമ്മേളനത്തില്‍ പങ്കെടുത്ത അക്കാദമിക-പണ്ഡിത പ്രതിനിധികള്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചര്‍ച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്കാരിക വേദിയായി വിഭാവനം ചെയ്ത സമ്മേളനം അക്കാദമിഷ്യന്‍മാര്‍, ചരിത്രകാരന്‍മാര്‍, പുരാവസ്തു ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, ടൂറിസം പങ്കാളികള്‍, സാംസ്കാരിക പരിശീലകര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു. 22 രാജ്യങ്ങളില്‍ നിന്നായി 1000-ൽ അധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വ്യത്യസ്ത മേഖലകളില്‍ നിന്നായി 55-ൽ അധികം പ്രഭാഷകര്‍ വിവിധ സെഷനുകളുടെ ഭാഗമായി.






