Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

സൗത്ത് ഇന്ത്യന്‍ ബാങ്കിന് മൂന്നാംപാദത്തില്‍ 374 കോടി രൂപ റെക്കോർഡ് അറ്റാദായം

കൊച്ചി: ബാങ്കിംഗ് രംഗത്തെ പ്രമുഖരായ സൗത്ത് ഇന്ത്യന്‍ ബാങ്ക് 2025-26 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 374.32 കോടി രൂപ അറ്റാദായം നേടി. ബാങ്ക് ഇതുവരെ നേടിയതില്‍ ഏറ്റവും ഉയര്‍ന്ന അറ്റാദായമാണിത്.

2024-2025 വര്‍ഷത്തിലെ മൂന്നാം പാദത്തിലെ അറ്റാദായമായ 341.87 കോടി രൂപയേക്കാള്‍ 9 ശതമാനം വര്‍ദ്ധനയാണ് എസ്‌ഐബി സ്വന്തമാക്കിയത്. ഈ സാമ്പത്തികവര്‍ഷത്തില്‍ ഡിസംബറില്‍ അവസാനിച്ച ആദ്യ ഒന്‍പത് മാസത്തെ അറ്റാദായം ഒന്‍പത് ശതമാനം വര്‍ദ്ധിച്ച് 1047.64 കോടി രൂപയായി.

മുന്‍ സാമ്പത്തികവര്‍ഷത്തില്‍ ഡിസംബര്‍ വരെ ഇതേ കാലയളവില്‍ 960.69 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. മൂന്നാം പാദത്തില്‍ ബാങ്കിന്റെ പ്രീ-പ്രോവിഷനിംഗ് പ്രവര്‍ത്തനലാഭം 10 ശതമാനം വര്‍ദ്ധിച്ച് 584.33 കോടി രൂപയായി. മുന്‍ സാമ്പത്തികവര്‍ഷത്തെ സമാന മൂന്നാം പാദത്തില്‍ 528.84 കോടി രൂപയായിരുന്നു പ്രവര്‍ത്തന ലാഭം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 4.30 ശതമാനത്തില്‍നിന്ന് 163 പോയിന്റുകൾ കുറച്ച് 2.67 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തെ 1.25 ശതമാനത്തില്‍നിന്ന് 80 പോയിന്റുകൾ കുറച്ച് 0.45 ശതമാനമായി.

പലിശേതര വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വളര്‍ച്ച നേടി 409.22 കോടി രൂപയില്‍നിന്ന് 485.93 കോടി രൂപയായി ഉയര്‍ന്നു. 2026 സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്ക് സാമ്പത്തിക പ്രവര്‍ത്തന ചെലവുകളിലെ വര്‍ധനവിനേക്കാള്‍ (3.61%) നേടി നെറ്റ് ടോട്ടൽ ഇൻകം (7.44%) വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിന് സാധിച്ചു.

എഴുതിത്തള്ളിയത് ഉള്‍പ്പെടാതെയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം (പി.സി.ആര്‍) മുന്‍വര്‍ഷത്തെ 71.73 ശതമാനത്തില്‍നിന്ന് 1177 പോയിന്റുകൾ വര്‍ദ്ധിച്ച് 83.5 ശതമാനമായി. എഴുതിത്തള്ളിയത് ഉള്‍പ്പെടെയുള്ള പി.സി.ആര്‍ 81.07 ശതമാനത്തില്‍നിന്ന് 1050 പോയിന്റുകൾ ഉയര്‍ന്ന് 91.57 ശതമാനമായി. ആസ്തിയിന്മേലുള്ള വരുമാനം 1 ശതമാനമായി തുടരുന്നു. പുതിയ നിഷ്ക്രിയ ആസ്തികളുടെ നിരക്കിനെ സൂചിപ്പിക്കുന്ന സ്ലിപ്പേജ് അനുപാതം 0.33 ശതമാനത്തില്‍ നിന്ന് 17 പോയിന്റുകൾ കുറച്ച് 0.16 ശതമാനമായി.

റീട്ടെയില്‍ നിക്ഷേപങ്ങൾ 13 ശതമാനം വളർച്ചയോടെ 1,02,421 കോടി രൂപയില്‍നിന്ന് 1,15,563 കോടി രൂപയായി ഉയര്‍ന്നു. പ്രവാസി നിക്ഷേപം (എന്‍.ആര്‍.ഐ) നിക്ഷേപം 9 ശതമാനം വർധിച്ച് 31,132 കോടിയിൽ നിന്ന് 33,965 കോടി രൂപയായി വളര്‍ന്നു.

കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തില്‍ (കാസ) മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം വളര്‍ച്ച നേടി. സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 14 ശതമാനവും കറന്റ് അക്കൗണ്ടില്‍ 20 ശതമാനവും വര്‍ധനവുണ്ടായി.

മൊത്തം വായ്പകള്‍ 86,966 കോടിയില്‍നിന്ന് 9798 കോടി രൂപയുടെ വളര്‍ച്ചയുമായി 96,764 കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ചയാണിത്. കോര്‍പ്പറേറ്റ് രംഗത്തെ വായ്പകള്‍ മുന്‍ വര്‍ഷത്തെ 34,956 കോടി രൂപയില്‍ നിന്ന് 10% അല്ലെങ്കിൽ 3397 വര്‍ദ്ധിച്ച് 38,353 കോടി രൂപയായി.

ഇതില്‍ ‘എ’ ഗ്രേഡും അതിനു മുകളിലും റേറ്റിംഗുള്ള മികച്ച കോര്‍പ്പറേറ്റ് വായ്പകള്‍ 3,560 കോടി രൂപയുടെ വര്‍ധനയുമായി 24,628 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 21,068 കോടി രൂപയായിരുന്നു. മോർട്ട്ഗേജ് ലോൺ ഉൾപ്പടെ ബിസിനസ് രംഗത്തെ വായ്പകള്‍ 12% വളര്‍ച്ച രേഖപ്പെടുത്തി. മുന്‍വര്‍ഷം 16,546 കോടി രൂപയായിരുന്ന ബിസിനസ് വായ്പ 2,007 കോടി രൂപ വര്‍ദ്ധിച്ച് 18,553 കോടി രൂപയായി.

സ്വര്‍ണ്ണ വായ്പയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 26 ശതാനമായിരുന്നു വളര്‍ച്ച. മുന്‍വര്‍ഷം 16,966 കോടി രൂപയായിരുന്ന സ്വര്‍ണ്ണ വായ്പ 4,337 കോടി രൂപ വര്‍ദ്ധിച്ച് 21,303 കോടിയായി. വാഹന വായ്പയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 24 ശതമാനം വളര്‍ച്ച സ്വന്തമാക്കി. മുന്‍ വര്‍ഷത്തെ 1938 കോടി രൂപയില്‍നിന്ന് 2,393 കോടി രൂപയായി വാഹന വായ്പകള്‍ ഉയര്‍ന്നു.

2025 ഡിസംബറിലെ കണക്കനുസരിച്ച് ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 17.84% ആണ്. ഇത് ബാങ്കിന്റെ കരുത്തുറ്റ സാമ്പത്തിക നിലയെയും ഭാവിയിലെ ബിസിനസ് വളര്‍ച്ചയെ പിന്തുണയ്ക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു.

X
Top