
തിരുവനന്തപുരം: എംഐടി വേൾഡ് പീസ് യൂണിവേഴ്‌സിയിലെ (എംഐടി-ഡബ്ല്യുപിയു) ഗവേഷകർ ലാബ് പരീക്ഷണങ്ങളിലൂടെയും വ്യവസായ ഇൻപുട്ടുകളിലൂടെയും, വർധിച്ചുവരുന്ന സോളാർ ഫോട്ടോവോൾട്ടെയ്‌ക് (പിവി) മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്കേലബിൾ റീസൈക്ലിംഗ് പ്രക്രിയ വികസിപ്പിച്ചെടുത്തു. ഇന്ത്യയിലെ സോളാർ പാനൽ (പിവി) മാലിന്യം അടുത്ത അഞ്ച് വർഷത്തിനുളളിൽ ഏകദേശം 200,000 ടണ്ണിലും 2050 ഓടെ 1.8 ദശലക്ഷം ടണ്ണിലും എത്തുമെന്നാണ കണക്കുകൂട്ടലുകൾ.
ഈ പശ്ചാത്തലത്തിലാണ് കണ്ടെത്തലിന്റെ പ്രാധാന്യം വർധിക്കുന്നത്. നിലവിൽ, ഉപേക്ഷിക്കപ്പെട്ട മിക്ക സോളാർ പാനലുകളും അലുമിനിയത്തിനും കേബിളുകൾക്കുമായി സൂക്ഷിക്കുകയോ ഭാഗികമായി പൊളിച്ച് മാറ്റുകയോ ചെയ്യുന്നു. അതേ സമയം ലാമിനേറ്റഡ്, മൾട്ടി-ലെയേർഡ് ഘടനകളെ വേർതിരിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം വെള്ളി, ചെമ്പ്, ടിൻ, ഈയം തുടങ്ങിയ വിലയേറിയ വസ്‌തുക്കൾ നഷ്ടപ്പെടുന്നു. ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗശൂന്യമായ സോളാർ പാനലുകളിൽ നിന്ന് വിലപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാൻ മാത്രമല്ല, ഇഷ്ടികകൾ, ബ്ലോക്കുകൾ, അഗ്രഗേറ്റുകൾ തുടങ്ങിയ നിർമ്മാണ വസ്‌തുക്കളിലേക്ക് പുനഃചംക്രമണം ചെയ്യാനും സഹായിക്കുന്നു.
മഹാരാഷ്ട്ര സർക്കാരിൻ്റെ രാജീവ് ഗാന്ധി സയൻസ് & ടെക്നോളജി കമ്മീഷനിൽ (ആർജിഎസ്‌ടിസി) നിന്നുള്ള 25 ലക്ഷം രൂപയുടെ ധനസഹായത്തോടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പ്രൊഫസർ ഡോ. സരിത ആർ സെലെ, സിവിൽ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസർ ഡോ. നിവേദിത ഗോഗേറ്റ്, ഡോ. ദീപ്തി മറാഠെ, ഡോ. അമൃത് ജോഷി എന്നിവരടങ്ങിയ ഗവേഷക സംഘമാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.