
മ്യൂച്വൽ ഫണ്ടിലെ സ്മോൾ ക്യാപ് വിഭാഗം ഈ വർഷം ഇതുവരെ ശരാശരി 24.95% വരുമാനം നൽകിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ ഏകദേശം 26.53% വരെ പല സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളും ആദായം നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ മ്യൂച്വൽ ഫണ്ട് മാനേജർമാരും ഉപദേഷ്ടാക്കളും ചെറിയ കാലയളവിനുള്ളിൽ സൂചികകൾ വളരെ ഉയർന്നതു കാരണം സ്മോൾ ക്യാപ് വിഭാഗത്തിൽ വിലയിടിയുമായിരിക്കുമെന്ന് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നു.
സ്‌മോൾ ക്യാപ്, മിഡ് ക്യാപ് വിഭാഗത്തിലെ ഓഹരികൾ പലതും വില്പന സമ്മർദ്ദം നേരിട്ടതിനാൽ സ്മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകൾ കനത്ത നഷ്ടം രേഖപ്പെടുത്തി. 3 ശതമാനത്തിനു മുകളിലാണ് പല ഫണ്ടുകളും ഒരു ദിവസത്തിൽ കുറഞ്ഞിരിക്കുന്നത്.
കൈകാര്യം ചെയ്യുന്ന ആസ്തികളെ അടിസ്ഥാനമാക്കിയുള്ള വിഭാഗത്തിലെ ഏറ്റവും ചെറിയ പദ്ധതിയായ എൽഐസിയുടെ എംഎഫ് സ്മോൾ ക്യാപ് ഫണ്ടിന് 2.64% നഷ്ടമായി. 170.59 കോടി രൂപയുടെ ആസ്തിയാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്.
ആസ്തികളെ അടിസ്ഥാനമാക്കിയുള്ള വിഭാഗത്തിലെ ഏറ്റവും വലിയ പദ്ധതിയായ നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിന് 3.51% നഷ്ടമായി. ക്വാണ്ട്, ഡി എസ് പി, മഹിന്ദ്ര, എച് എസ് ബി സി, ഐ ടി ഐ, ബന്ധൻ, ഫ്രാങ്ക്‌ളിൻ തുടങ്ങിയ സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളിലും ഇടിവുണ്ടായി.
സ്മോൾ ക്യാപ് സ്കീമുകൾ വളരെ ചെറിയ കമ്പനികളിലോ അവയുടെ ഓഹരികളിലോ ആണ് നിക്ഷേപിക്കുന്നത്. സ്മോൾ ക്യാപ് ഓഹരികളിലെ നിക്ഷേപം അപകട സാധ്യതയുള്ളതായതിനാലാണ് അവയും റിസ്ക് ഗണത്തിൽ പെടുന്നത്.
ഈ വിഭാഗം ഹ്രസ്വകാലത്തേക്ക് അങ്ങേയറ്റം അസ്ഥിരമായിരിക്കും, എന്നാൽ ദീർഘകാലത്തേക്ക് വളരെ ഉയർന്ന റിട്ടേൺ നൽകാനുള്ള കഴിവുണ്ട്.
അതുകൊണ്ട് നിക്ഷേപകർ ഭയപ്പെടേണ്ടതില്ലയെന്ന് ഈ രംഗത്തെ ഫണ്ട് മാനേജർമാർ പറയുന്നുണ്ട്.