
ന്യൂഡല്‍ഹി: ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ, അതിന്റെ പ്രൊമോട്ടര്‍മാര്‍, സിഇഒ പ്രദീപ് കുമാര്‍ ദ്വിവേദി എന്നിവരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് വിലക്കിക്കൊണ്ട് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
കൂടാതെ, വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ അര്‍ജന്‍ ലുല്ലയ്ക്ക് ഏതെങ്കിലും ലിസ്റ്റുചെയ്ത കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനം വഹിക്കാനാകില്ല.
ഇറോസ് ഇന്റര്‍നാഷണല്‍ ഒഴികെയുള്ള ഏതെങ്കിലും ലിസ്റ്റുചെയ്ത കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനം വഹിക്കുന്നതില്‍ നിന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ദ്വിവേദിയെ വിലക്കിയിട്ടുണ്ട്.
കമ്പനിയുടെ സാമ്പത്തിക പ്രസ്താവനകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. കമ്പനി, സംഖ്യകള്‍ തെറ്റായി ചിത്രീകരിക്കുകയും ഫണ്ടുകള്‍ വകമാറ്റുകയും ചെയ്തുവെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനിയുടെ അക്കൗണ്ട് ബുക്കുകളില്‍ പരിശോധന നടത്താന്‍ ഫോറന്‍സിക് ഓഡിറ്ററെ നിയമിച്ചിട്ടുണ്ടെന്നും സെബി ഉത്തരവില്‍ പറഞ്ഞു.
മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 756 കോടി രൂപയാണ് വരുമാനം സൃഷ്ടിച്ചത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 62 ശതമാനം അധികം. മ്യൂസിക് ആസ്തികളുമായി ബന്ധപ്പെട്ട് ഒരു മൂന്നാം കക്ഷിക്ക് ഐറ്റമൈസ്ഡ് ആസ്തികള്‍ വില്‍ക്കുന്നതിനുള്ള ബൈന്‍ഡിംഗ് കരാര്‍ നടപ്പാക്കിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു.
1977ലാണ് മുംബൈ ആസ്ഥാനമായി ഇറോസ് സ്ഥാപിതമായത്. വിശാലമായ വിതരണ ശൃംഖലയുള്ള വിനോദ വ്യവസായത്തിലെ മുന്‍നിര കമ്പനിയാണിത്.






