
റിയാദ്: ഏഷ്യയിലെ എണ്ണ വിതരണത്തിന് കനത്ത വെല്ലുവിളി. വിവിധ ഏഷ്യൻ രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്ന ക്രൂഡ് ഓയിലിന് റെക്കോഡ് വില വർധന വരുത്തി സൗദി. 19.50 ഡോളറായാണ് വില ഉയർത്തിയിരിക്കുന്നത്. ഹോർമുസ് പ്രതിസന്ധി വിവിധ വിപണികളെ ബാധിച്ചു തുടങ്ങിയതാണ് സൗദി അറേബ്യ ഏഷ്യൻ വിതരണക്കാർക്ക് നൽകുന്ന ക്രൂഡ് ഓയിലിൻ്റെ വില ഉയർത്താൻ കാരണം.
ഇറാൻ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് പേർഷ്യയിൽ നിന്നുള്ള എണ്ണ പ്രവാഹത്തെ ബാധിച്ചു. ആഗോള എണ്ണ വിലയിൽ ഗണ്യമായ വർധനവ് ഉണ്ടായി. വിവിധ ഭൂഖണ്ഡങ്ങളിൽ എണ്ണ വില കുതിച്ചുയരുകയാണ്.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള ഊർജ്ജ വിപണികളെ അസ്വസ്ഥമാക്കിയിരിക്കുകയാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള സൗദി അരാംകോ മെയ് മുതൽ അറബ് ലൈറ്റ് ക്രൂഡിന്റെ വില ഉയർത്തും. ഏഷ്യൻ റിഫൈനറുകൾക്കുള്ള പ്രാദേശിക മാനദണ്ഡങ്ങളിലാണ് മാറ്റം. അതേസമം ക്രൂഡ് പ്രീമിയം വില വർധന റെക്കോഡാണെങ്കിലും പ്രതീക്ഷിച്ചതിലും കുറവാണ് വില വർധന എന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
ഇറാൻ സംഘർഷം രൂക്ഷമാകുന്നതും അസംസ്കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 110 ഡോളറിൽ കൂടുതലാകുന്നതും ഇന്ത്യത്ത് കനത്ത തിരിച്ചടിയാണ്. 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വരുമാന വളർച്ചയെ ഇത് അപകടത്തിലാക്കും. ക്രൂഡ് ഓയിൽ അനുബന്ധ മേഖലകളും തിരിച്ചടി നേരിടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.






