
കൊച്ചി: റഷ്യൻ ക്രൂഡ് ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘തീരുവ ആക്രമണം’ നേരിടുമ്പോഴും റഷ്യൻ എണ്ണയെ ‘കൈ വിടാതെ’ ഇന്ത്യ.
കൊച്ചി ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽ റഷ്യൻ ക്രൂഡ് ഓയിലുമായി കപ്പലുകൾ എത്തുന്നതു തൽക്കാലത്തേക്കെങ്കിലും തുടരും. ഈ മാസം തന്നെ രണ്ടു ക്രൂഡ് ഓയിൽ ടാങ്കറുകൾ റഷ്യയിൽ നിന്നു കൊച്ചിയിലെത്തും.
റഷ്യയിലെ മുർമാൻസ്ക് തുറമുഖത്തു നിന്നു ക്രൂഡുമായി എത്തുന്നതു ‘മതാരി’യെന്ന ടാങ്കറാണ്; 30 ന്. തൊട്ടടുത്ത ദിവസം തന്നെ വീണ്ടുമൊരു ക്രൂഡ് ടാങ്കറെത്തും. 31 നാണു റഷ്യയിലെ ഊസ്റ്റ് ലൂഗ തുറമുഖത്തു നിന്നു ‘മിനർവ എല്ലീ’ എത്തുന്നത്.
റിഫൈനറികളോടു ചേർന്നുള്ള വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽ റഷ്യൻ ക്രൂഡ് ഇപ്പോഴും എത്തുന്നുണ്ട്. അതേസമയം, ക്രൂഡ് വാങ്ങുന്നതു സംബന്ധിച്ച് എണ്ണക്കമ്പനികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പൊതുമേഖലാ എണ്ണക്കമ്പനികൾക്കു പുറമേ, റിലയൻസും നയാരയും റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്യുന്നുണ്ട്.