
കോട്ടയം: ആഗോളതല ഉത്പാദനത്തിലെ ഇടിവുകാരണം റബ്ബർവില കൂടുന്നു. 2023-ൽ ആറ് രാജ്യങ്ങളിലാണ് ഉത്പാദനം ഇടിഞ്ഞത്. എന്നാൽ, വേണ്ടത്ര ചരക്ക് കൈവശമില്ലാത്തത് കേരളത്തിലെ കർഷകർക്ക് കാര്യമായ ഗുണം ചെയ്തിട്ടില്ല.
വിലവർധന പ്രവണത വരുംമാസങ്ങളിലും തുടരുമെന്നാണ് റബ്ബർബോർഡ് വിലയിരുത്തൽ.
തായ്ലൻഡ്, ഇൻഡൊനീഷ്യ, വിയറ്റ്നാം, ചൈന, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് ഉത്പാദനക്കുറവ് നേരിടുന്നത്. ആഗോള ഉത്പാദനം 1.9 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഐവറികോസ്റ്റ് ചിരട്ടപ്പാൽ കയറ്റുമതി ജനുവരി ഒന്നുമുതൽ നിർത്തിവെച്ചതോടെ വിലകുറഞ്ഞ ചരക്കിന്റെ സാന്നിധ്യം അന്താരാഷ്ട്ര വിപണിയിൽ കുറയുകയും ഷീറ്റ് തേടി സംരംഭകർ കൂടുതലായി എത്തുകയും ചെയ്തിരുന്നു.
കേരളത്തിൽ ഡിസംബറിലെ മഴയും ജനുവരിയിൽ തുടരുന്ന തണുപ്പും ഉത്പാദനം മന്ദീഭവിപ്പിച്ചു. ഇല കൊഴിയാൻ തുടങ്ങുന്നതോടെ മിക്കവരും ടാപ്പിങ് അവസാനിപ്പിക്കും.
ആർ.എസ്.എസ്. 4-ന് 160 രൂപ വരെ വ്യാപാരം നടന്നിട്ടുണ്ട്. വ്യാപാരിവില 155 രൂപയാണ്. ബോർഡ് പ്രസിദ്ധീകരിച്ച വില 160 രൂപയും. 2023-ൽ മേയിലാണ് റബ്ബറിന് മെച്ചപ്പെട്ട വില കിട്ടിയത്. 157 രൂപയായിരുന്നു അന്നത്തെ വില. പിന്നീടിങ്ങോട്ട് വില 150 രൂപയ്ക്കടുത്ത് ചാഞ്ചാടി നിന്നു. 2024 ജനുവരി രണ്ടാം വാരത്തോടെയാണ് ചരക്ക് ലഭ്യത കുറഞ്ഞ് വില ഉയരാൻ തുടങ്ങിയത്.
- തായ്ലാൻഡിൽ കാലാവസ്ഥാ വ്യതിയാനം വിളവിനെ ബാധിച്ചു. ജൂൺ മുതൽ ശക്തമായ മഴയും പെയ്തു. മാർച്ച് മുതൽ ഏപ്രിൽവരെ ചിലയിടങ്ങളിൽ ഉഷ്ണതരംഗവും അനുഭവപ്പെട്ടു.
- മരങ്ങളിലെ ഫംഗസ് ബാധ വ്യാപകമായതോടെ ഉത്പാദനം ഇടിഞ്ഞു. തുടർച്ചയായ വിലയിടിവു കാരണം 2020-’23 കാലത്ത് 2.30 ലക്ഷം ഹെക്ടറിൽ കൃഷി വേണ്ടെന്നുവെച്ചു. 2023-ൽ മൊത്തം കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞു. ഉത്പാദനം 4.4 ശതമാനവും കുറഞ്ഞു.
- ഇൻഡൊനീഷ്യയിലും ഫംഗസ്ബാധ ഉത്പാദനം കുറച്ചു. കയറ്റുമതി 18 ശതമാനം കുറഞ്ഞു. 2023-ലെ മൊത്തം ഉത്പാദനം 14.6 ശതമാനം കുറഞ്ഞു.
- വിയറ്റ്നാമിൽ 1.1 ശതമാനവും ചൈനയിൽ 0.9 ശതമാനവും ഇന്ത്യയിൽ 0.8 ശതമാനവും മലേഷ്യയിൽ ഒൻപത് ശതമാനവും ഉത്പാദനം ഇടിഞ്ഞു. ഐവറി കോസ്റ്റിൽ മാത്രമാണ് ഉത്പാദനം കൂടിയത്. 26 ശതമാനം.