ഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍വളര്‍ച്ചയില്‍ കുതിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥപോയ വർഷം ദുബായി എയർപോർട്ടുകൾ വാരിയത് 5,138 കോടി രൂപ

മെഡിസെപ്പ് തുടരാൻ ശുപാർശ; പ്രീമിയം 50 ശതമാനം കൂട്ടണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സാ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് തുടരാൻ ഇതേക്കുറിച്ച്‌ പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ. പ്രീമിയം അമ്പത് ശതമാനമെങ്കിലും ഉയർത്തിയാലേ പദ്ധതി തുടരാനാവൂ എന്നാണ് സമിതിയുടെ നിഗമനം.

ഇപ്പോള്‍ 500 രൂപയാണ് പ്രതിമാസ പ്രീമിയം. ഇത് ഏറ്റവും കുറഞ്ഞത് 750 രൂപയായി ഉയരും.
നിലവില്‍ ഓറിയന്റല്‍ ഇൻഷുറൻസ് കമ്പനിയാണ് മെഡിസെപ്പ് നടത്തുന്നത്. ഇവരുമായുള്ള മൂന്നുവർഷത്തെ കരാർ ജൂണ്‍ 30-ന് അവസാനിക്കും. അടുത്തഘട്ടം മെഡിസെപ്പിനായി ഈ മാസംതന്നെ ധനവകുപ്പ് ടെൻഡർ നടപടികളിലേക്ക് കടക്കണം. കമ്പനിയെ നിശ്ചയിച്ച്‌ കരാറില്‍ ഏർപ്പെടണം.

മെഡിസെപ്പ് കാര്യക്ഷമമല്ലെന്ന് വ്യാപകമായ പരാതികള്‍ ഉണ്ടായതോടെ പദ്ധതി തുടരുന്നതില്‍ അനിശ്ചിതത്വമുണ്ടായി. ഈ സാഹചര്യത്തിലാണ് പഠിക്കാൻ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്.

ധനവകുപ്പിലെ ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഡോ. ശ്രീറാം വെങ്കിട്ടരാമനായിരുന്നു വിദഗ്ധസമിതിയുടെ നേതൃത്വം. സമിതി കരടുറിപ്പോർട്ട് സമർപ്പിച്ചു. ഇതില്‍ സർക്കാർ അന്തിമതീരുമാനമെടുക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

ഇൻഷുറൻസ് കവറേജ് നിലവിലുള്ള മൂന്നുലക്ഷം രൂപയായിത്തന്നെ തുടരാനാണ് ശുപാർശ. ഇപ്പോള്‍ പദ്ധതിയിലുള്ള ആശുപത്രികളിലെ ചില ഡിപ്പാർട്ട്മെൻറുകളിലെ ചികിത്സയ്ക്കുമാത്രമേ പണം അനുവദിക്കുന്നുള്ളൂ. ഇത് അസൗകര്യങ്ങളും പരാതിയും ഉണ്ടാക്കിയിരുന്നു.

അതിനാല്‍, പദ്ധതിയില്‍ ചേരുന്ന ആശുപത്രികളിലെ എല്ലാ ഡിപ്പാർട്ട്മെൻറുകളിലേയും ചികിത്സയ്ക്ക് പരിരക്ഷ ഉറപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്തു.

പ്രമുഖ സ്വകാര്യാശുപത്രികള്‍ മെഡിസെപ്പിന് എതിരായിരുന്നു. നിശ്ചയിച്ച ചികിത്സാ ചെലവുകള്‍ പര്യാപ്തമല്ലെന്നായിരുന്നു പരാതി. അതിനാല്‍ ഇത്തവണ സ്വകാര്യാശുപത്രികളുടെ സംഘടനാ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തിയാണ് വിദഗ്ധസമിതി രൂപവത്കരിച്ചത്.

പദ്ധതിയില്‍ ചേരുന്നത് നിർബന്ധിതമാക്കരുതെന്നും കുടുംബത്തില്‍ ഒന്നിലധികം ജീവനക്കാരുണ്ടെങ്കില്‍ ഒരാളില്‍നിന്നുമാത്രമേ പ്രീമിയം ഈടാക്കാവൂ എന്നും ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനകളുമായും സർക്കാർ ചർച്ച നടത്തും.

മെഡിസെപ്പ് ഇതുവരെ

  • ആകെ അംഗങ്ങള്‍-30.93 ലക്ഷം
  • ജീവനക്കാരും പെൻഷൻകാരും-11.44 ലക്ഷം
  • കുടുംബാംഗങ്ങള്‍ -19.49 ലക്ഷം
  • അംഗീകരിച്ച ക്ലെയിമുകള്‍-9.49 ലക്ഷം
  • സർക്കാർ ആശുപത്രികള്‍-69,398
  • സ്വകാര്യ ആശുപത്രികള്‍-8.79 ലക്ഷം
  • ആകെ അനുവദിച്ച തുക-1766.36 കോടി
  • നിരസിച്ച ക്ലെയിമുകള്‍-ഒരുലക്ഷം
  • നിരസിച്ച തുക-75.17 കോടി.

X
Top