
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എൽപിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. ആഗസ്റ്റ് ഒന്നിന് പ്രാബല്യത്തിലായവിധം 34.5 രൂപയാണ് കേരളത്തിൽ കുറച്ചത്.
ഇതോടെ കൊച്ചിയിൽ വില 1.637.5 രൂപയായി. കോഴിക്കോട്ട് 1,670 രൂപ. തിരുവനന്തപുരത്ത് 1,658.5 രൂപ. വാണിജ്യ സിലിണ്ടറിന് തുടർച്ചയായി വില കുറയ്ക്കുന്ന കമ്പനികൾ പക്ഷേ, ഇത്തവണയും വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വില (14.2 കിലോഗ്രാം) കുറച്ചില്ല.
വാണിജ്യ സിലിണ്ടറിന് ഏപ്രിലിൽ 43 രൂപ, മേയിൽ 15 രൂപ, ജൂണിൽ 25 രൂപ, ജൂലൈയിൽ 57.5 രൂപ എന്നിങ്ങനെ കുറച്ചിരുന്നു. ഇതോടെ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയായി കുറഞ്ഞത് 175 രൂപ. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്.
വിട്ടാവശ്യത്തിനുള്ള സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില കുറച്ചത് 2024 മാർച്ച് എട്ടിനാണ്. വനിതാദിനത്തിൽ വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായിട്ടായിരുന്നു പ്രഖ്യാപനം.
തുടർന്ന്, ഇക്കഴിഞ്ഞ ഏപ്രിൽ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി. വാണിജ്യ സിലിണ്ടറിന് വില തുടർച്ചയായി കുറച്ചെങ്കിലും വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വില മാറ്റിയില്ല.