
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള വിപണിയില്‍ പുതിയ ഓര്‍ഡറുകളുടെ കുറവും ഇന്ത്യയുടെ സ്വകാര്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. മെയ് മാസത്തില്‍ രാജ്യത്തെ സ്വകാര്യ മേഖലയിലെ വളര്‍ച്ചാ നിരക്കില്‍ നേരിയ മന്ദഗതി രേഖപ്പെടുത്തിയതായി എച്ച്എസ്ബിസിയും എസ്&പി ഗ്ലോബലും പുറത്തിറക്കിയ ഫ്‌ലാഷ് പിഎംഐ സര്‍വേ വ്യക്തമാക്കുന്നു.
ഏപ്രിലില്‍ 58.2 ആയിരുന്ന കോംപോസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് മെയ് മാസത്തില്‍ 58.1 ആയി കുറഞ്ഞു. എങ്കിലും സൂചിക 50-ന് മുകളില്‍ തുടരുന്നത് മേഖലയിലെ മൊത്തത്തിലുള്ള വികാസത്തെയാണ് കാണിക്കുന്നത്.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും യാത്രാ തടസ്സങ്ങളും അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത കുറച്ചത് പ്രധാനമായും നിര്‍മ്മാണ മേഖലയെ ബാധിച്ചു. ഫാക്ടറി പിഎംഐ ഏപ്രിലിലെ 54.7-ല്‍ നിന്ന് 54.3 ആയി താഴ്ന്നു. സ്വകാര്യ മേഖലയിലെ കയറ്റുമതി ഓര്‍ഡറുകളുടെ വളര്‍ച്ച 19 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പുതിയ ഓര്‍ഡറുകളുടെ വര്‍ദ്ധനവ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും വ്യവസായ മേഖലയ്ക്ക് കടുത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്.
നിര്‍മ്മാണ മേഖല മന്ദഗതിയിലായപ്പോള്‍ രാജ്യത്തെ സേവന മേഖല നേരിയ മുന്നേറ്റത്തോടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തായി. സര്‍വീസ് പിഎംഐ 58.8-ല്‍ നിന്ന് 58.9 ആയി ഉയര്‍ന്നു. എന്നാല്‍, ഉല്‍പ്പാദന ചെലവ് കുത്തനെ ഉയരുന്നത് കമ്പനികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഊര്‍ജ്ജം, സ്റ്റീല്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില വര്‍ദ്ധിച്ചതാണ് ഇതിന് കാരണം.
എങ്കിലും വിപണിയിലെ മത്സരം കണക്കിലെടുത്ത് ഉല്‍ല്‍പ്പന്ന-സേവന നിരക്കുകളില്‍ വലിയ വര്‍ദ്ധനവ് വരുത്താന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് വില്‍പ്പന വില ഉയര്‍ന്നിട്ടുള്ളത്.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും തൊഴില്‍ രംഗത്ത് സമ്മിശ്ര പ്രതികരണമാണ് പ്രകടമാകുന്നത്. ബിസിനസ് വര്‍ദ്ധിച്ചതോടെ സേവന മേഖല കൂടുതല്‍ പുതിയ നിയമനങ്ങള്‍ നടത്തി വിപണിക്ക് ഉണര്‍വേകി.
എന്നാല്‍, ഓര്‍ഡറുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ നിര്‍മ്മാണ മേഖലയിലെ നിയമനങ്ങളുടെ വേഗത കുറഞ്ഞിട്ടുണ്ട്. ആഗോള പ്രതിസന്ധികള്‍ താല്കാലികമാണെന്നും വരും മാസങ്ങളില്‍ ഓര്‍ഡറുകള്‍ വര്‍ദ്ധിക്കുന്നതോടെ ഉല്‍പ്പാദന മേഖല ശക്തമായി തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധര്‍.






