
ന്യൂഡൽഹി: ഏപ്രില്‍ മാസത്തില്‍ ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി മുന്‍ മാസത്തേക്കാള്‍ 24ശതമാനം കുറഞ്ഞു. ഇത് തുടര്‍ച്ചയായ അഞ്ചാം മാസവും സാധാരണ നിലയേക്കാള്‍ താഴെയാണ്. ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി സാധാരണയേക്കാള്‍ കുറവായത് മലേഷ്യന്‍ പാം ഓയില്‍ വിലയെ സമ്മര്‍ദ്ദത്തിലാക്കും. ലോകത്തിലെ ഏറ്റവും അധികം സസ്യ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.
ഏപ്രിലിലെ പാം ഓയില്‍ ഇറക്കുമതി പ്രതിമാസം 24% കുറഞ്ഞ് 322,000 മെട്രിക് ടണ്ണായി എന്ന് ഡീലര്‍മാരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2024 ഒക്ടോബറില്‍ അവസാനിച്ച മാര്‍ക്കറ്റിംഗ് വര്‍ഷത്തില്‍ ഇന്ത്യ പ്രതിമാസം ശരാശരി 750,000 ടണ്ണിലധികം പാം ഓയില്‍ ഇറക്കുമതി ചെയ്തിരുന്നതായി സോള്‍വന്റ് എക്‌സ്ട്രാക്‌റ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.
വിതരണത്തിലെ കുറവുമൂലം പാം ഓയില്‍ വില ഉയര്‍ന്നിട്ടുണ്ടെന്ന് സസ്യ എണ്ണ ബ്രോക്കറേജായ സണ്‍വിന്‍ ഗ്രൂപ്പിന്റെ സിഇഒ സന്ദീപ് ബജോറിയ പറഞ്ഞു. വിലയെ ആശ്രയിക്കുന്ന വാങ്ങുന്നവര്‍ സോയാ ഓയില്‍ വാങ്ങുന്നത് വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമായി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യാപാരികള്‍ കുറഞ്ഞ വിലയുള്ള സോയാ ഓയില്‍ തിരഞ്ഞെടുക്കുന്നുണ്ടായിരുന്നു. ഏപ്രിലില്‍ ഇറക്കുമതി വീണ്ടും വര്‍ധിച്ചു, പ്രതിമാസം 2% വര്‍ധിച്ച് 363,000 ടണ്ണായി എന്ന് ഡീലര്‍മാര്‍ പറഞ്ഞു.
അതേസമയം, സൂര്യകാന്തി എണ്ണ ഇറക്കുമതി ഏകദേശം 6% കുറഞ്ഞ് 180,000 മെട്രിക് ടണ്ണായി. ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
പാം ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്തതിന്റെ കുറവ് ഏപ്രിലില്‍ ഇന്ത്യയുടെ മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതി 865,000 ടണ്ണായി കുറച്ചു.
ഡീലര്‍മാരുടെ കണക്കുകള്‍ പ്രകാരം മുന്‍ മാസത്തേക്കാള്‍ 11% കുറവ്. ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമാണ് പാം ഓയില്‍ വാങ്ങുന്നത്, അതേസമയം അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് സോയാ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.