
തിരുവനന്തപുരം: സ്‌നേഹ രാഷ്ട്രീയത്തിന്റെ ഉടയോന് വിട നൽകി കേരളം. വിലാപയാത്ര പുതുപ്പള്ളിയിലേക്ക് നീങ്ങിയപ്പോൾ ജനസാഗരമാണ് റോഡിനിരുവശവും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി തടിച്ചുകൂടി നിന്നത്.
കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ, യുവാക്കൾ, കോൺഗ്രസ് പ്രവർത്തകർ എന്നിങ്ങനെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരുന്നത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ഏഴ് മണിക്കൂറെടുത്താണ് വിലാപയാത്ര തിരുവനന്തപുരം കടന്നത്.
മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റിലുമെത്തിയത്. തിരുവനന്തപുരത്ത് വൻജനാവലിയാണ് ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നത്. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി വഴി വിലാപയാത്ര കോട്ടയത്തെത്തി. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് 3.30നാണ് സംസ്‌കാരം.
അന്ത്യ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും.






