
തിരുവനന്തപുരം: കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം കൂടിയെങ്കിലും സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ് ഇല്ല.
വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും തൽക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടു.
ലോഡ്ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, സർക്കാർ നിലപാട് അറിയിച്ചത്.
കെഎസ്ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കും.
കെഎസ്ഇബി ബോർഡ് യോഗം ചേർന്നെടുത്ത പുതിയ നിർദേശങ്ങൾ സർക്കാരിനെ അറിയിക്കാനാണ് മന്ത്രി മുഖ്യമന്ത്രിയെ കാണുന്നത്.
കടുത്ത ചൂടില്‍ റെക്കോര്‍ഡ് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. അതിനാൽ വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന നിലപാടിലാണ് ബോര്‍ഡ്.
കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പലയിടങ്ങളിലും ട്രാന്‍സ്ഫോമര്‍ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്ക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.