
ന്യൂഡൽഹി: ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തില്‍ സര്‍ക്കാര്‍ ഒരു ഭേദഗതിയും വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.
2020-ലാണ് സര്‍ക്കാര്‍ പ്രസ് നോട്ട് 3 പുറത്തിറക്കിയത്. അതനുസരിച്ച് അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ ഏത് മേഖലയിലും നിക്ഷേപം നടത്തുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായും വാങ്ങേണ്ടതുണ്ട്.
ഇന്ത്യയുടെ കര അതിര്‍ത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ ബാധകമാണ് പ്രസ് നോട്ട് 3 എന്ന് വൃത്തങ്ങള്‍ പറഞ്ഞു. ചൈന, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.
ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ എഫ്ഡിഐ നിര്‍ദ്ദേശങ്ങളും, ഈ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് സമാനമായ സൂക്ഷ്മപരിശോധനയ്ക്കും പരിശോധനയ്ക്കും വിധേയമാകുന്നു.
ചൈനയില്‍ നിന്നുള്ള എഫ്ഡിഐ അപേക്ഷകള്‍ക്കുള്ള അംഗീകാര പ്രക്രിയ ലളിതമാക്കിയിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് ഈ പരാമര്‍ശം.
നിലവില്‍, പ്രസ് നോട്ട് 3 പ്രകാരമുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിന് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു അന്തര്‍ മന്ത്രിതല സമിതിയുണ്ട്. അതേസമയം ഇന്ത്യയിലേക്ക് വരുന്ന എഫ്ഡിഐയുടെ ഭൂരിഭാഗവും ഓട്ടോമാറ്റിക് അപ്രൂവല്‍ റൂട്ടിലാണ് വരുന്നത്.