കൊച്ചി: നിറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു.
ആഗോളതലത്തിൽ ഏറെ ആവശ്യകതയുള്ള കൊളാജൻ പെപ്‌റ്റൈഡിന്റെ നിർമാണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാക്കനാട് കിൻഫ്ര എക്‌സ്‌പോർട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ 60 കോടിയോളം രൂപയുടെ ഫാക്ടറി നിർമ്മാണ പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്.
നിറ്റ ജെലാറ്റിൻ ഇൻ കോർപറേറ്റഡ് ജപ്പാന്റെയും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെയും (കെഎസ്‌ഐഡിസി) സംയുക്ത സംരംഭമാണ് കാക്കനാട് പ്രവർത്തിക്കുന്ന എൻ.ജി.ഐ.എൽ.
മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശന വേളയിൽ ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയായ നിറ്റ ജലാറ്റിൻ കമ്പനി അധികൃതർ 200 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പറഞ്ഞിരുന്നു.
പുതിയ പ്രോജക്ട് യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിൽ തൊഴിൽ അവസരം വർദ്ധിക്കും.
നിലവിൽ കമ്പനി പ്രതിവർഷം ഉദ്പാദിപ്പിക്കുന്നത് 550 മെട്രിക് ടൺ കൊളാജൻ പെപ്‌റ്റൈഡ് ആണ്. പുതിയ ഫാക്ടറി വരുന്നതോടെ ഉദ്പാദനം 1150 മെട്രിക് ടണ്ണായി ഉയരും.
വരുന്ന മൂന്ന് മാസത്തിനുള്ളിൽ അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റു പ്രൊജക്ടുകൾ കൂടി കേരളത്തിൽ ആരംഭിക്കുമെന്ന് എൻ.ജി.ഐ.എൽ മാനേജിംഗ് ഡയറക്ടർ സജീവ് കെ. മേനോൻ പറഞ്ഞു. അടുത്ത വർഷം പകുതിയോടെ പദ്ധതി കമ്മിഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ നിറ്റ ജലാറ്റിൻ ഇന്ത്യ മാനേജിങ് ഡയറക്ടർ സജീവ് മേനോൻ, നിറ്റ ജലാറ്റിൻ ഡിവിഷൻ മേധാവി ജി. പ്രവീൺ, ഡയറക്ടർ ബോർഡ് മെമ്പർ ഷെർലി തോമസ്, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സണൻ രാധാമണി പിള്ള, തൃക്കാക്കര അസി.പോലീസ് കമ്മീഷണർ സന്തോഷ് സി.ആർ, സിഐറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ ഗോപിനാഥ്, ടെക്‌നിക്കൽ ഡയറക്ടർ ഡോ. ഷിനിയ തകഹാഷി, ഓപ്പറേഷൻ വിഭാഗം സീനിയർ ജനറൽ മാനേജർ പ്രദീപ് കുമാർ കെ തുടങ്ങിയവർ പങ്കെടുത്തു.