
ന്യൂഡല്‍ഹി: എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പിന്റെ നീക്കത്തില്‍ എതിര്‍പ്പറിയിച്ച് ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ്. യാതൊരു തരത്തിലുള്ള ചര്‍ച്ചയോ, സമ്മതമോ, അറിയിപ്പോ ഇല്ലാതെയായിരുന്നു അദാനിയുടെ നീക്കമെന്ന് എന്‍ഡിടിവി പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡുമായോ (എന്‍ഡിടിവി) കമ്പനിയുടെ സ്ഥാപകരായ രാധികയുമായോ പ്രണോയ് റോയുമായോ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ എന്‍ഡിടിവി വ്യക്തമാക്കി. വിശ്വപ്രധാന്‍ കൊമോഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന്, അവര്‍ ആര്‍ആര്‍പിആര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് നിയന്ത്രണം ഏറ്റെടുത്തു എന്ന് കാണിച്ചുള്ള ഒരു നോട്ടീസാണ് തങ്ങൾക്ക് ലഭിച്ചതെന്ന് കമ്പനി അറിയിച്ചു.
എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരിയാണ് ആര്‍ആര്‍പിആര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ളത്. 2009-10ല്‍ എന്‍ഡി ടിവി സ്ഥാപകരായ രാധിക, പ്രണോയ് റോയ് എന്നിവരുമായി ഉണ്ടാക്കിയ വായ്പാ കരാറിന്റെ അടിസ്ഥാനത്തിലുള്ള അവകാശമാണ് വിസിപിഎല്‍ ഈ ഇടപാടിനായി വിനിയോഗിച്ചത്.
എന്‍ഡി ടിവി സ്ഥാപകരുമായി ചര്‍ച്ചകളോ സമ്മതമോ ഇല്ലാതെയാണ് വിസിപിഎല്‍ നീക്കമെന്നും. വിസിപിഎല്ലിന്റെ ഈ നീക്കം സംബന്ധിച്ച വിവരം സ്ഥാപകർ അറിഞ്ഞത് ഇന്നാണനും. സ്ഥാപകരുടെ ഓഹരി ഉടമസ്ഥതയില്‍ മാറ്റമില്ലെന്നും സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളെ എന്‍ഡിടിവി ഇന്നലെ തന്നെ അറിയിച്ചിരുന്നു.