
ന്യൂഡൽഹി: ലോക സമ്പദ് വ്യവസ്ഥ പശ്ചിമേഷ്യന്‍ യുദ്ധത്തിലും ആഗോള പ്രതിസന്ധിയിലും പതറുമ്പോഴും ഇന്ത്യക്ക് സന്തോഷവാര്‍ത്ത. രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി.
6 ശതമാനത്തില്‍ നിന്ന് 7 ശതമാനമായാണ് ഉയര്‍ത്തിയത്. ജി-20യിലെ മറ്റെല്ലാ രാജ്യങ്ങളേക്കാളും വേഗത്തില്‍ ഇന്ത്യ വളരുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍.
ഈ ആത്മവിശ്വാസത്തിന് പിന്നില്‍ വ്യക്തമായ കണക്കുകളുണ്ട്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യ 7.8 ശതമാനം വളര്‍ച്ച നേടി എല്ലാ പ്രവചനങ്ങളെയും മറികടന്നിരുന്നു. രാജ്യത്ത് നിക്ഷേപത്തിലും ഉല്‍പ്പാദന മേഖലയിലുമുണ്ടായ വന്‍ കുതിച്ചുചാട്ടമാണ് ഈ നേട്ടത്തിന് കാരണം.
എന്നാല്‍ മൂഡീസ് മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഉയര്‍ന്ന ഊര്‍ജ്ജ വിലയും എല്‍ നിനോ മൂലമുള്ള ഭക്ഷ്യവിലക്കയറ്റവും പണപ്പെരുപ്പത്തിന് ഭീഷണിയാണ്. ആഗോള എണ്ണവില കൂടിയാല്‍ സര്‍ക്കാരിന്റെ സബ്‌സിഡി ചെലവ് കുത്തനെ ഉയരും.
ഒപ്പം പ്രതിരോധ, അടിസ്ഥാന സൗകര്യ മേഖലയിലെ ചെലവ് വര്‍ധിക്കുന്നതും സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കും.
എങ്കിലും ഈ അപ്ഗ്രേഡ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. ലോകം മാന്ദ്യത്തെ ഭയന്ന് നില്‍ക്കുമ്പോള്‍, ലോകത്തിന്റെ വളര്‍ച്ചാ എന്‍ജിന്‍ ഇന്ത്യ തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.
മൂഡീസിന്റെ ഈ പുതിയ പ്രവചനം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ് 6.4%), എസ്&പി ഗ്ലോബല്‍ റേറ്റിംഗ്‌സ് (6.6%), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (6.66.7%) എന്നിവയുടെ പ്രവചനങ്ങളേക്കാള്‍ മുകളിലുമാണ്.






