
കൊച്ചി: ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയർ (മാതൃകാ മലയാളി) പുരസ്കാരം പ്രശസ്ത സംരംഭകനും സാമൂഹിക പ്രവർത്തകനുമായ കേശവന്‍ മുരളീധരന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തൈക്കാട് ലെമൺട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. ഗള്‍ഫിൽ കെട്ടിപ്പടുത്ത സതേൺ ഫ്രാഞ്ചൈസ് കമ്പനിക്ക് പുറമെ മുരള്യ ഡയറി ബ്രാന്‍ഡിന്റെ സ്ഥാപകന്‍ കൂടിയാണ് മുരളീധരൻ. എസ്എഫ്സി ഗ്രൂപ്പിന്റെ പ്രമുഖ ഫുഡ് ബ്രാൻഡുകളായ ഇന്ത്യ പാലസ്, എസ്എഫ്സി പ്ലസ്, പിസ്സ പാൻ, സ്ഥാൻ തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ബിസിനസും മാനവികതയും കൈകോർക്കുന്ന ഈ യാത്രയിൽ ഇന്ത്യയിലും യുഎഇയിലുമായി സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശക്തമായ മാതൃകയായി മാറിയിരിക്കുന്നത് പരിഗണിച്ചാണ് കേശവന്‍ മുരളീധരനെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സാമൂഹിക സേവന പാരമ്പര്യമാണ് കേശവന്‍ മുരളീധരനുളളത്. മുരള്യ ഫൗണ്ടേഷൻ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയിലൂടെ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, സാമൂഹ്യ ക്ഷേമം എന്നീ മേഖലകളിൽ നിർണായക സംഭാവനകൾ നൽകി. അനാഥർ, വയോധികർ, ഭിന്നശേഷിക്കാർ, തെരുവിൽ അലഞ്ഞ് തിരിയുന്ന കുട്ടികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കായി അഭയവും ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.






