
അബുദാബി: പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു റീട്ടെയ്ൽ 2025 സാമ്പത്തിക വർഷത്തിൽ നേടിയത് 1,856 കോടി രൂപയുടെ ലാഭം. നിക്ഷേപകർക്ക് 1,785 കോടി രൂപ ലാഭവിഹിതം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷത്തെ വരുമാനം 4.1% ഉയർന്ന് 7.9 ബില്യൻ ഡോളറിലെത്തി (ഏകദേശം 71,540 കോടി രൂപ). ഭക്ഷ്യോൽപന്നങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയുടെ മികച്ച വിൽപന, വരുമാനവളർച്ചയ്ക്ക് സഹായകമായി.
ലുലു റീട്ടെയ്ൽ സ്റ്റോറുകളിലെത്തുന്ന ഓരോ ഉപഭോക്താവും ശരാശരി 30.6 ഡോളറാണ് ചെലവിടുന്നത് (ഏകദേശം 2,800 രൂപ). കഴിഞ്ഞവർഷം ലുലു 20 പുതിയ സ്റ്റോറുകൾ തുറന്നു. ഇപ്പോൾ ആകെ 267 സ്റ്റോറുകളുണ്ട്.
2026-28 കാലയളവിൽ പുതിയ 50 എണ്ണം കൂടി തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലുവിനുള്ളതെന്നും നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിക്കുമെന്നും ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
ഇ-കൊമേഴ്സിലും മികച്ച വളർച്ചയാണ് ലുലു സ്വന്തമാക്കുന്നത്. കഴിഞ്ഞവർഷം ഓൺലൈൻ വിൽപന വളർച്ച 38.6 ശതമാനം. നാലാംപാദത്തിൽ മാത്രം 51.8% വളർന്നു.
ലുലുവിന്റെ കഴിഞ്ഞവർഷത്തെ മൊത്ത ലാഭം 3.3% ഉയർന്ന് 1,823 മില്യൻ ഡോളറിൽ എത്തിയിരുന്നു. എന്നാൽ ലാഭമാർജിൻ 0.18% കുറഞ്ഞു. പ്രമോഷനൽ ചെലവുകളാണ് കാരണമെന്ന് കമ്പനി പറഞ്ഞു.
ലുലു റീട്ടെയ്‍ലിന്റെ മൊത്തം സ്റ്റോറുകളിൽ 116 എണ്ണവും യുഎഇയിലാണ്. കഴിഞ്ഞപാദത്തിൽ യുഎഇയിൽ 4 സ്റ്റോറുകൾ പുതുതായി തുറന്നു. സൗദിയിലെ സ്റ്റോറുകൾ 3 എണ്ണം വർധിച്ച് 65 ആയി.
ഒമാനിൽ 32, ഖത്തറിൽ 24, കുവൈത്തിൽ 17, ബഹ്റൈനിൽ 13 എന്നിങ്ങനെയുമാണ് സ്റ്റോറുകൾ.






