
ന്യൂഡൽഹി: ആഭ്യന്തര വിപണിയിൽ കുറഞ്ഞ വിലയ്ക്ക് എൽപിജി കച്ചവടം നടത്തുന്നതിലെ നഷ്ടം നികത്താൻ പൊതുമേഖല എണ്ണക്കമ്പനികൾക്ക് 30,000 കോടി രൂപ സബ്സിഡി അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭ അനുവാദം നൽകി.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ കമ്പനികൾക്കാണ് കേന്ദ്ര പെട്രോളിയം –പ്രകൃതിവാതക മന്ത്രാലയം സബ്സിഡി അനുവദിച്ചിരിക്കുന്നത്. തുക 12 ഗഡുക്കളായി നൽകും.
പൊതുമേഖല എണ്ണക്കമ്പനികളുടെ സാമ്പത്തിക നില ഭദ്രമാക്കാനും രാജ്യാന്തര വിപണിയിലെ എൽപിജി വില വ്യതിയാനത്തിൻറെ ബാധ്യത സാധാരണക്കാരിലെത്താതിരിക്കാനുമാണ് സബ്സിഡി അനുവദിക്കുന്നതെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.
കേന്ദ്ര മന്ത്രിസഭ യോഗത്തിൽ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മധ്യവർഗക്കാർക്കും എൽപിജി താങ്ങാവുന്ന വിലക്ക് നൽകുമെന്ന് ഉറപ്പാക്കുന്നതിനായാണ് സബ്സിഡി അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ നിശ്ചയിക്കുന്ന വിലയിലാണ് നിലവിൽ എണ്ണക്കമ്പനികൾ എൽപിജി വിൽക്കുന്നത്. ഈ വർഷം എൽപിജി വില രാജ്യാന്തരതലത്തിൽ തന്നെ ഉയർന്നുനിൽക്കുകയാണ്. എന്നിട്ടും വില വർധിപ്പിക്കാത്തതിന്റെ നഷ്ടം നികത്താനാണ് സബ്സിഡിയെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി ഉജ്ജ്വല യോജന പോലെയുള്ള പദ്ധതികൾ വഴി കുറഞ്ഞ വിലയിൽ എൽപിജി നൽകുന്നത് തുടരാൻ സബ്സിഡി സഹായകമാകുമെന്നാണ് വിലയിരുത്തൽ.






