
ഇന്ത്യയിലെ നാലാമത്തെ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ആയ നോളജ് റിയാൽറ്റി ട്രസ്റ്റ് റെയ്‌റ്റിന്റെ ഓഹരികൾ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്തു.
നാല് ശതമാനം പ്രീമിയത്തോടെയാണ് ഓഹരികൾ വ്യാപാരം തുടങ്ങിയത്. 100 രൂപ ഇഷ്യു വില ഉണ്ടായിരുന്ന നോളജ് റെയ്‌റ്റിന്റെ ഓഹരികൾ ബിഎസ്ഇയിൽ 104 രൂപയിലും എൻഎസ്ഇയിൽ 103 രൂപയിലും ആണ് ലിസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 5 മുതൽ 7 വരെ നടന്ന ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. 12.48 മടങ്ങാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
നോളജ് റെയ്‌റ്റ് 4800 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്. 2025ല്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ വലിയ ഐപിഒ ആണിത്. എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ (12,500 കോടി രൂപ) നടത്തിയത്.
കമ്പനി ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടക്കുന്നതിനും ചില ആസ്‌തികള്‍ ഏറ്റെടുക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.






