
ആലപ്പുഴ: പ്രകൃതിദുരന്തമുണ്ടായാല്‍ ഭക്ഷ്യക്ഷാമമുണ്ടാകാതിരിക്കാൻ കേന്ദ്രം മുൻകൂർ അനുവദിച്ച മൂന്നുമാസത്തെ റേഷൻവിഹിതം സംസ്ഥാനത്തിന് ഏറ്റെടുക്കാനായില്ല.
ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ വിഹിതമായ 3.56 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം 31-നകം എഫ്സിഐയില്‍നിന്ന് ഏറ്റെടുക്കാനാണ് കേന്ദ്രനിർദേശം. റേഷൻ വാതില്‍പ്പടിവിതരണ കരാറുകാരുടെ സമരമാണ് തടസ്സം.
ഇത് സംസ്ഥാനത്തെ മഴക്കാല-പ്രകൃതിദുരന്ത മുന്നൊരുക്കത്തെയും ബാധിച്ചു. സമരം തീർന്നാലും 31-നകം മുഴുവൻ വിഹിതവും ഏറ്റെടുക്കുക സാധ്യമല്ല.
പ്രതിഫലക്കുടിശ്ശിക മുടങ്ങിയതിനെത്തുടർന്നാണ് കരാറുകാർ വിതരണം നിർത്തിയത്. കുടിശ്ശികവിതരണത്തിനായി 50 കോടി രൂപ അനുവദിച്ചെങ്കിലും പണം കരാറുകാരുടെ അക്കൗണ്ടിലെത്തിയിട്ടില്ല.
മാർച്ചു വരെയുള്ള കുടിശ്ശികയെങ്കിലും തീർത്താലേ വിതരണം വീണ്ടും തുടങ്ങൂവെന്നാണ് കരാറുകാരുടെ നിലപാട്.