
ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം ഇക്കഴിഞ്ഞമാസം 6 വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞിട്ടും കേരളത്തിൽ കടകവിരുദ്ധമായി കൂടി. ദേശീയതലത്തിൽ നിത്യോപയോഗ വസ്തുക്കളുടെ ചില്ലറ വിലക്കയറ്റത്തോത് മേയിൽ 2.82 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.
ഏപ്രിലിലെ 3.16 ശതമാനത്തിൽ നിന്നാണ് പണപ്പെരുപ്പം കൂടുതൽ താഴേക്കുപോയത്. എന്നാൽ, കേരളത്തിലാകട്ടെ ഏപ്രിലിലെ 5.94 ശതമാനത്തിൽ നിന്ന് വിലക്കയറ്റത്തോത് മേയില്‍ 6.46 ശതമാനത്തിലേക്ക് കൂടി. എന്നുമാത്രമല്ല, വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന ‘ഒന്നാംറാങ്ക്’ തുടർച്ചയായ 5-ാം മാസവും നിലനിർത്തുകയും ചെയ്തു.
രാജ്യത്ത് കഴിഞ്ഞമാസം 22 വലിയ (മേജർ) സംസ്ഥാനങ്ങളിൽ 12 എണ്ണവും ദേശീയ ശരാശരിയായ 2.8 ശതമാനത്തിനും താഴെയാണ് റീട്ടെയിൽ പണപ്പെരുപ്പം രേഖപ്പെടുത്തിയത്. തെലങ്കാനയിൽ 0.55 ശതമാനമേയുള്ളൂ. ബിഹാറിൽ 1.52%. ആന്ധ്രയിൽ 1.69%.
തമിഴ്നാട്ടിൽ 2.81 ശതമാനവും കർണാടകയിൽ 3.19 ശതമാനവുമാണ്. പഞ്ചാബ് (5.21%), ജമ്മു കശ്മീർ (4.55%), ഹരിയാന (3.67%), ഉത്തരാഖണ്ഡ് (3.47%) എന്നിവയാണ് കേരളത്തിന് തൊട്ടുപിന്നാലെ യഥാക്രമം ഉയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലുള്ളത്.
കേരളം കഴിഞ്ഞ ജനുവരി മുതൽ വിലക്കയറ്റത്തിൽ നമ്പർ വൺ ആണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനുവരിയിൽ 6.79%, ഫെബ്രുവരിയിൽ 7.31%, മാർച്ചിൽ 6.59%, ഏപ്രിലിൽ 5.94%, മേയിൽ 6.46% എന്നിങ്ങനെയാണ് കേരളത്തിലെ പണപ്പെരുപ്പം.
ഏപ്രിലിലെ 6.46 ശതമാനത്തിൽ നിന്ന് ഗ്രാമങ്ങളിൽ കഴിഞ്ഞമാസം പണപ്പെരുപ്പം 6.88 ശതമാനത്തിലേക്കും നഗരങ്ങളിൽ 4.91ൽ നിന്ന് 5.65 ശതമാനത്തിലേക്കും കൂടി. ഏപ്രിലിൽ 4.26 ശതമാനം പണപ്പെരുപ്പവുമായി ടോപ് 5ൽ കർണാടകയും ഉണ്ടായിരുന്നു.
മേയിൽ 3.19 ശതമാനത്തിലേക്ക് പണപ്പപ്പെരുപ്പം നിയന്ത്രിച്ച് കർണാടക ടോപ് 5ൽ നിന്ന് പുറത്തുകടന്നു.