
തിരുവനന്തപുരം: ജനങ്ങൾ വാങ്ങുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം രാജ്യത്ത് ദശാബ്ദത്തിലെ ഏറ്റവും താഴ്ചയിലെത്തിയപ്പോൾ കേരളത്തിൽ പക്ഷേ, ദേശീയ ട്രെൻഡിന് കടകവിരുദ്ധമായി വിലക്കയറ്റം അതിരൂക്ഷമായി തുടരുകയാണ്.
മറ്റെല്ലാ സംസ്ഥാനങ്ങളിലും പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ‘ലക്ഷ്മണരേഖ’യായ 4 ശതമാനത്തിന് താഴെയാണ്. കേരളത്തിൽ 8.56%. തുടർച്ചയായ 10-ാം മാസവും ഇതോടെ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന മോശം പ്രതിച്ഛായ നിലനിർത്തുകയും ചെയ്തു. രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരിൽ 2.95 ശതമാനമേയുള്ളൂ.
മൂന്നാമതുള്ള കർണാടകയിൽ 2.34%. പഞ്ചാബാണ് നാലാമത്; 1.81%, അഞ്ചാമതുള്ള തമിഴ്നാട്ടിൽ 1.29%.
കേരളത്തിൽ ഗ്രാമങ്ങളിൽ 9.64 ശതമാനമാണ് പണപ്പെരുപ്പം; നഗരങ്ങളിൽ 6.51 ശതമാനം. രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും കുറവ് ബിഹാറിലാണ് (-1.97%). ഉത്തർപ്രദേശ് (-1.71%), മധ്യപ്രദേശ് (-1.62%), അസം (-1.50%) എന്നിവിടങ്ങളിലും പണപ്പെരുപ്പം തീരെക്കുറവാണ്.






