എൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകും

റെയില്‍വേ വികസനത്തിന് ബജറ്റിൽ കേരളത്തിന് 3011 കോടി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് അനുവദിച്ചത് 3011 കോടി രൂപയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

റെക്കോഡ് വിഹിതമാണ് കേരളത്തിന് ഇത്തവണ ലഭിച്ചിരിക്കുന്നതെന്ന് ബജറ്റ് വിവരങ്ങൾ വിശദീകരിക്കാൻ റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കേരളത്തിന്‍റെ റെയിൽ വികസലനത്തിന് ആകെ അനുവദിച്ച 372 കോടി രൂപയുടെ എട്ടു മടങ്ങാണ് ഇത്തവണ നൽകിയിരിക്കുന്ന തുകയെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

സംസ്ഥാനത്ത് റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം നൂറു ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 12,350 കോടി രൂപ ചെലവില്‍ എട്ട് പുതിയ ട്രാക്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 സ്റ്റേഷനുകളുടെ നവീകരണം കേരളത്തിൽ നടക്കുന്നുണ്ട്. 2014 മുതല്‍ ഇതുവരെ 106 മേല്‍പ്പാലങ്ങള്‍/ അടിപ്പാതകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. വിഴിഞ്ഞം തുറമുഖത്തിന്‍റെ റെയില്‍ കണക്ടിവിറ്റിക്കായുള്ള പ്ലാനുകള്‍ ഉടന്‍ പൂര്‍ത്തിയാകും. നേമം ആണ് വിഴിഞ്ഞത്തിന് അടുത്തുള്ള ലൈനെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

ശബരി പാത സംബന്ധിച്ച് പുതിയ അലൈന്‍മെന്‍റ് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ മുതല്‍ പമ്പ വരെയാണിത്. ഇത് പരിശോധിച്ചശേഷം ഏതാണ് മികച്ചതെന്ന് നോക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

പാലക്കാട് ഡിവിഷൻ വിഭജനത്തിലേക്കെന്ന റിപ്പോർട്ടുകൾ റെയിൽവേ മന്ത്രി തള്ളി. വാര്‍ത്ത ശരിയല്ലെന്നും അത്തരമൊരു വാര്‍ത്ത തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുകയാണെന്ന പ്രചാരണം തെറ്റാണെന്നും റെയിൽവേ മന്ത്രി പറഞ്ഞു. അത്തരമൊരു പ്രചാരണം എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല.

രാജ്യത്തുതന്നെ സതേണ്‍ റെയില്‍വേയാണ് കൃത്യസമയം പാലിക്കുന്നതില്‍ മുന്നിൽ. പുതിയ കോച്ചുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ യാത്രാദുരിതം അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനറല്‍ കോച്ചുകളുടെ വര്‍ധിച്ച് വരുന്ന ആവശ്യം പരിഗണിച്ച് പുതിയതായി 10,000 ജനറല്‍ കോച്ചുകള്‍ നിര്‍മിക്കും. നിലവില്‍ നിര്‍മിക്കുന്ന 2,500 പുതിയ ജനറല്‍ കോച്ചുകള്‍ക്ക് പുറമെയാണിത്.

രണ്ടോ, മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. അവ ലഭ്യമാകുന്നതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരമാകും.

റെയില്‍വേ ലൈനുകളുടെ വികസന പ്രവര്‍ത്തനങ്ങൾ കേരളത്തിൽ വൈകാൻ കാരണം ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങളാണെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

ആവശ്യപ്പെട്ട 459 ഹെക്ടര്‍ ഭൂമിയില്‍ കേരളം കൈമാറിയത് 62 ഹെക്ടര്‍ ഭൂമി മാത്രമാണ്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം.

കൂടുതൽ ട്രെയിനുകൾ അനുവദിക്കാൻ ട്രാക്കുകൾ വികസിപ്പിക്കണം. ഇതിന് സ്ഥലമേറ്റെടുത്ത് നൽകണം.

സ്ഥലമേറ്റെടുപ്പിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയല്ലെന്നും കൂടുതൽ ഊന്നൽ നൽകണമെന്ന് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

X
Top