
തിരുവനന്തപുരം: പത്തു വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ 490 കോടിയുടെ വിറ്റുവരവ് നേട്ടം കൈവരിച്ച് കുടുംബശ്രീയുടെ ‘കേരള ചിക്കൻ’ പദ്ധതി.
സംസ്ഥാനത്തെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയുടെ 10ശതമാനം കേരള ചിക്കന് സ്വന്തം. സാധാരണക്കാരായ ആയിരക്കണക്കിന് വനിതകള്‍ക്ക് സുസ്ഥിര വരുമാനവും ഗുണമേന്മയുള്ള ഇറച്ചി മിതമായ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് 2016ലായിരുന്നു പദ്ധതിത്തുടക്കം.
കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടത്തിപ്പ്. നിലവില്‍ 13 ജില്ലകളിലായി 160ഓളം ഔട്ട്ലെറ്റുകളും 521 ബ്രോയിലർ ഫാമുകളുമുണ്ട്. കോഴിക്കുഞ്ഞുങ്ങളും തീറ്റയും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുകയും 37- 45 ദിവസത്തിനുള്ളില്‍ അവയെ തിരികെ എടുക്കുകയും ചെയ്യുന്നു.
കിലോയ്ക്ക് 13 രൂപവരെ വളർത്തുകൂലിയായി കർഷകർക്ക് നല്‍കുന്നു. മൂല്യവർദ്ധിത ഉത്പന്നങ്ങളും ലഭ്യമാക്കുന്നു. സോസേജ് പോലുള്ള പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും ലക്ഷ്യമിടുന്നു.
മിനി പ്ളാന്റുകള്‍ തുറക്കും
തിരുവനന്തപുരം കഠിനംകുളത്തെ പ്രോസസിംഗ് പ്ലാന്റില്‍ നിന്ന് ചില്‍ഡ്, ഫ്രോസണ്‍ മീറ്റുകള്‍ വിതരണം ചെയ്യുന്നു. ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, സെൻട്രല്‍ ജയില്‍ പോലുള്ള സർക്കാർ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നേരിട്ട് വിതരണം നടത്തുന്നു. തിരുവനന്തപുരം ആനയറ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് പ്രതിദിനം 500-600 വരെ കോഴികളെ പ്രോസസ് ചെയ്യാവുന്ന മിനി പ്ലാന്റുകള്‍ സ്ഥാപിക്കാനും ആലോചിക്കുന്നു.
കൂടുതല്‍ ഇടങ്ങളിലേക്ക്
- തിരുവനന്തപുരം പേട്ടയിലെ ഔട്ട്ലെറ്റിന് സമാനമായി മറ്റ് ജില്ലകളിലേക്കും ചില്‍ഡ്/ഫ്രോസണ്‍ ഔട്ട്ലെറ്റുകള്‍ വ്യാപിപ്പിക്കും
- കുടുംബശ്രീ അംഗങ്ങളുടെ അപേക്ഷകള്‍ പരിഗണിച്ച് വിതരണ സാദ്ധ്യതയുള്ള എല്ലാ ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും






