
കൊച്ചി: കേരളം ആസ്ഥാനമായ 4 വാണിജ്യ ബാങ്കുകൾക്കും മികച്ച തോതിലുള്ള വായ്പ വളർച്ച. നിരക്കു വർധനയുടെ പശ്ചാത്തലത്തിലും നേട്ടം കൈവരിക്കാൻ കഴിഞ്ഞു എന്നതാണു കൂടുതൽ ശ്രദ്ധേയം. ഇക്കഴിഞ്ഞ സെപ്റ്റംബർ 30ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കനുസരിച്ച് ഇവയുടെ മൊത്തം വായ്പ മുൻ വർഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ചു 41,831.28 കോടി രൂപ വർധിച്ചിരിക്കുന്നു.
മുൻ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഈ ബാങ്കുകളുടെ വായ്പ 2,16,880.74 കോടി മാത്രമായിരുന്നു. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഇത് 2,58,712.02 കോടിയായാണു വർധിച്ചിരിക്കുന്നത്. വർധന 19.29%.
വായ്പ വളർച്ച ഗണ്യമാണെങ്കിലും മൊത്തം നിക്ഷേപത്തിൽ കൈവരിക്കാൻ കഴിഞ്ഞ വർധന 7.44% മാത്രം. 2,89,808.49 കോടി രൂപയായിരുന്നു 2021 സെപ്റ്റംബർ 30ന് അവസാനിച്ച ത്രൈമാസത്തെ നിക്ഷേപം. ഇക്കഴിഞ്ഞ ജൂലൈ – െസപ്റ്റംബർ കാലയളവിൽ അത് 3,11,369.61 കോടിയിലെത്തിയെങ്കിലും 21,561.12 കോടിയുടേതു മാത്രമാണു വർധന. എന്നിങ്ങനെയാണു മൊത്തം നിക്ഷേപത്തിൽ നേടിയ വളർച്ച.
പ്രവർത്തനം സംബന്ധിച്ച ഓഡിറ്റ് ചെയ്ത കണക്കുകൾ തയാറായി വരുന്നതേയുള്ളൂ. എങ്കിലും ഓഹരി വിലയെ സ്വാധീനിക്കാവുന്ന കണക്കുകൾ, അവ താൽക്കാലികമാണെങ്കിലും, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ നിബന്ധന പ്രകാരം വെളിപ്പെടുത്തേണ്ടതുണ്ട്. അതിനാൽ ഈ കണക്കുകളാണു ബാങ്കുകൾ അധികൃതർക്കു സമർപ്പിച്ചിട്ടുള്ളത്.






