
തൃശ്ശൂർ: ‘ഹരിതഗൃഹ വാതക ബഹിർഗമനം കുറഞ്ഞ നെൽകൃഷി സമ്പ്രദായങ്ങൾ’ എന്ന വിഷയത്തിൽ ഇന്ന് മുതൽ 11 വരെ കേരള കാർഷിക സർവകലാശാലയിൽ ത്രിദിന പ്രാരഭ ശില്പശാല നടത്തുന്നു. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ശില്പശാല നാളെ രാവിലെ 10 മണിക്ക് വെള്ളാനിക്കര കാർഷിക കോളേജ് സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം, കേരള കാർഷിക സർവകലാശാല, ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കേരള സർക്കാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല. കാർഷികോത്പാദന കമ്മീഷണറും കേര പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറും കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബി അശോക് ഐഎഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കർഷക അവാർഡ് ജേതാവായ സി ജെ സ്കറിയ പിള്ള ഉദ്ഘാടനം ചെയ്യും.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ലോ കാർബൺ നെൽ കൃഷി സമ്പ്രദായങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കുന്നതിനായി നൂതന ശാസ്ത്ര സാങ്കേതിക മാർഗങ്ങളും നയങ്ങളും രൂപപ്പെടുത്തുക എന്നതാണ് ശില്പശാലയുടെ മുഖ്യ ലക്ഷ്യം. കേരളത്തിലെ കാർഷിക മേഖലയുടെ പരിവർത്തനം ലക്ഷ്യമിട്ട് ലോകബാങ്ക് സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് കേരള ക്ലൈമറ്റ് റിസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ പദ്ധതി. കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനും, കാർബണിന്റെ ബഹിർഗമനനിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട പദ്ധതി സംസ്ഥാന കൃഷി വകുപ്പ് വഴിയാണ് നടപ്പിലാക്കുന്നത്.
ആഗോളതലത്തിലുള്ള മികച്ച അന്തർദേശീയ രീതികൾ ഉൾക്കൊണ്ട് കൊണ്ട് കാർഷിക മൂല്യവർധിത ശൃംഖലയിലെ നൂതന ഗവേഷണങ്ങൾ, പരീക്ഷണങ്ങൾ എന്നിവയ്ക്ക് പ്രോത്സാഹനം നല്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ 20,000 ഹെക്ടർ നെല്പ്പാടങ്ങളിൽ കാർബണിന്റെ ബഹിർഗമനം കുറയ്ക്കുന്ന ലോ കാർബൺ നെൽകൃഷി സമ്പ്രദായങ്ങൾ പ്രചരിപ്പിക്കുന്നതിന് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നത് വഴി ജല ഉപഭോഗം കുറയ്ക്കാനും കാർബൺ ക്രെഡിറ്റുകൾ സൃഷ്ടിക്കുവാനും തദ്വാര കർഷകർക്ക് അധിക വരുമാന സ്രോതസ്സായും വർത്തിക്കുന്നു.