
ന്യൂഡല്‍ഹി: ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകള്‍ക്കൊപ്പം ഇന്ത്യൻ വിമാനവാഹിനിക്കപ്പല്‍ സാങ്കേതികവിദ്യയിലും ഇന്തോനേഷ്യൻ സൈന്യം അതീവ താല്‍പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വിമാനവാഹിനിക്കപ്പല്‍ നിർമാണത്തില്‍ ഇന്തോനേഷ്യയ്ക്കുള്ള താല്‍പര്യത്തെക്കുറിച്ച് ജക്കാർത്തയില്‍ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ് അടുത്തിടെ നടന്ന ഒരു യോഗത്തില്‍ അറിയിച്ചതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്തോനേഷ്യയുമായി കപ്പല്‍ നിർമാണ മേഖലയില്‍ സഹകരണം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ.
ഇതോടൊപ്പം ഇന്ത്യൻ നിർമ്മിത ബ്രഹ്‌മോസ് മിസൈലുകളിലും ഇന്തോനേഷ്യ താല്‍പര്യം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ ഇന്തോനേഷ്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് എത്തും.
സൈനിക സഹകരണം ചർച്ച ചെയ്യുന്നതിനും മിസൈലിന്റെ കഴിവുകള്‍ വിലയിരുത്തുന്നതിനുമായി മേജർ ജനറല്‍ യുനിയാന്റോയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്തോനേഷ്യൻ പ്രതിനിധി സംഘം ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് സന്ദർശിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
വർഷങ്ങള്‍ക്ക് മുമ്ബ് 335 ദശലക്ഷം യുഎസ് ഡോളറിന് ഓർഡർ നല്‍കിയ ബ്രഹ്‌മോസ് മിസൈല്‍ ഫിലിപ്പീൻസിന് വില്‍ക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഇന്തോനേഷ്യയുമായുള്ള മിസൈല്‍ ഇടപാടിന് റഷ്യയില്‍ നിന്നുള്ള അംഗീകാരം ആവശ്യമാണ്.
വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ മിസൈല്‍ സംവിധാനത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.