
മുംബൈ: ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുണ്ടായ ബാങ്കിങ് പ്രതിസന്ധി പോലെ ഇന്ത്യയിൽ ഉണ്ടാകില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. രാജ്യത്തെ ബാങ്കിങ് സംവിധാനം സുസ്ഥിരവും ആരോഗ്യകരവുമാണ്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനൊപ്പം അന്താരാഷ്ട്ര നാണയ നിധിയുടെയും, ലോകബാങ്കിന്റെയും വാർഷിക യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഞങ്ങളുടെ ബാങ്കിങ് സംവിധാനം പ്രതിരോധശേഷിയുള്ളതും സുസ്ഥിരവും ആരോഗ്യകരവുമാണ്.
നിയന്ത്രണം ശക്തം
ഇന്ത്യയിൽ ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ ഉൾപ്പെടെ മുഴുവൻ ബാങ്കിങ് സംവിധാനത്തിന്റെയും നിയന്ത്രണവും മേൽനോട്ടവും ഗണ്യമായി മെച്ചപ്പെടുത്തുകയും കർശനമാക്കുകയും ചെയ്തിട്ടുണ്ട് എന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
പ്രതിസന്ധികൾ വരുന്നത് വരെ കാത്തിരിക്കാതെ അപകട സാധ്യതകൾ മുൻകൂട്ടി കണ്ടു പ്രതികരിക്കാനാണ് റിസർവ് ബാങ്ക് ശ്രദ്ധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
റിസർവ് ബാങ്ക് കൃത്യമായി ബാങ്കുകളെ നിരീക്ഷിക്കുകയും, ആഗോളതലത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇന്ത്യയിൽ അത്തരം പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയും ചെയ്തിരുന്നു.
ആഗോള ബാങ്കിങ് മേഖലയിൽ ലിക്വിഡിറ്റി പ്രശ്നം വന്നപ്പോൾ ഇന്ത്യയിൽ ഡെറ്റ് മ്യൂച്ചൽ ഫണ്ടുകളുടെ ഇൻഡെക്‌സേഷൻ സൗകര്യം നിർത്തലാക്കിയതും ബാങ്കുകളിലേക്ക് കൂടുതൽ പണം ഒഴുകാൻ സഹായിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.






