
ന്യൂഡൽഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 50 ശതമാനം താരിഫ് ഒഴിവാക്കണമെന്ന ആവശ്യം യുഎസ് വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് ഇത്.
ജൂലൈ എട്ടിനകം കരാറിലെത്താനാണ് യുഎസ് രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുള്ളത്.
കൂടാതെ ഓട്ടോമൊബൈലുകള്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും കാര്യമായ ഇളവുകള്‍ നല്‍കണമെന്ന ആവശ്യവും കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി വൈകിപ്പിക്കുമെന്നും വിഷയം അറിയാവുന്നവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ ജൂലെ 9 മുതല്‍ പരസ്പര താരിഫുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് യുഎസ് പ്രഖ്യാപനം. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന എല്ലാ ഇറക്കുമതികളിലും യുഎസ് 10 ശതമാനം അടിസ്ഥാന താരിഫ് ഇപ്പോള്‍ നിലവിലുണ്ടെന്നതും മറ്റ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കുന്നു.
2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ യുഎസിലേക്ക് 4.56 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇരുമ്പ്, ഉരുക്ക്, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തതിനാല്‍, ഈ ലോഹങ്ങളുടെ ഇറക്കുമതിയില്‍ ഉയര്‍ന്ന ലെവികളില്‍ നിന്ന് ഇളവ് നേടേണ്ടത് പ്രധാനമാണ്. ഇറക്കുമതികള്‍ക്ക് അമേരിക്കന്‍ തീരുവ കുത്തനെ ഉയര്‍ന്നതിനാല്‍ സ്റ്റീലുമായി ബന്ധപ്പെട്ട 3 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കയറ്റുമതി അപകടത്തിലായേക്കാം.
യുഎസില്‍ പരസ്പര താരിഫുകളുടെ നിയമസാധുതതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അമേരിക്കന്‍ ബദാം, പിസ്ത തുടങ്ങിയ ചില കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ഇന്ത്യ സാധ്യത കാണുന്നു.
പകരമായി, ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ കയറ്റുമതികളില്‍ കുറഞ്ഞ തീരുവ തേടുകയാണ് ന്യൂഡല്‍ഹി.






